
തിരുവനന്തപുരം: ബിജെപി നേതാവ് പി സി ജോർജിൻ്റെ ലവ് ജിഹാദ് പരാമർശം നിയമസഭയിൽ. പി സി ജോർജ് നടത്തിയത്
ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് എകെഎം അഷ്റഫ് എംഎൽഎ. പി സി ജോർജിന് എന്തും പറയാനുള്ള ലൈസൻസാണ് സർക്കാർ നൽകിയത്. കേരളത്തിൻ്റെ മതേതരത്വം തകർക്കുന്ന പി സി ജോർജിനോട് കർക്കശ നിലപാട് എടുക്കാൻ എന്താണ് കഴിയാത്തത്. പൊലീസ് പി സി ജോർജിനെ അറസ്റ്റ് ചെയ്തത് മനസില്ലാ മനസോടെയാണ്. പൊലീസ് വിചാരിച്ചാൽ പി സി ജോർജിനെ ചങ്ങലക്കിടാൻ കഴിയില്ലേ ? കർണാടക സർക്കാർ ഇത്തരത്തിലുള്ളവരെ തുറുങ്കിലടച്ചുവെന്നും അഷ്റഫ് സഭയിൽ വിമർശനം ഉയർത്തി.
ലൗജിഹാദിലൂടെ മീനച്ചിൽ താലൂക്കിൽ മാത്രം നാനൂറോളം പെൺകുട്ടികളെ നഷ്ടമായെന്നായിരുന്നു പി സി ജോർജിൻറെ പ്രസ്താവന. ക്രിസ്ത്യാനികൾ അവരുടെ പെൺമക്കളെ ഇരുപത്തിനാല് വയസാകുമ്പോഴേക്ക് വിവാഹം കഴിച്ചയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. '22, 23 വയസാകുമ്പോൾ പെൺകൊച്ചിനെ കെട്ടിച്ചുവിടണ്ടേ മര്യാദ കാണിക്കണ്ടേ. ക്രിസ്ത്യാനി എന്തിനാണ് ഇരുപത്തിയഞ്ചും മുപ്പതും വയസുവരെ പെൺകുട്ടികളെ കെട്ടിക്കാതെ വയ്ക്കുന്നതെന്നും പി സി ജോർജ് ചോദിച്ചു. ഇന്നലെയും ഒരു കൊച്ച് പോയി. വയസ് 25. ഇന്നലെ രാത്രി ഒൻപതരയ്ക്കാ പോയത്. ഇരുപത്തിയഞ്ച് വയസ് വരെ ആ പെൺകൊച്ചിനെ പിടിച്ചുവെച്ച അപ്പനിട്ട് അടി കൊടുക്കണ്ടേ. എന്താ ആ പെൺകൊച്ചിനെ കെട്ടിക്കാതിരുന്നെ. നമ്മൾ ചർച്ച ചെയ്യേണ്ട പ്രശ്നമാണി'തെന്നും പി സി ജോർജ് പറഞ്ഞു. നിലവിൽ പിസി ജോർജിനെതിരെ മൂന്ന് പരാതികളാണ് ഉള്ളത്.
Content Highlights- 'Kerala's secularism is being destroyed, why not take a tough stand against PC George?'; Criticism in the Assembly