
കൊച്ചി: പോളിടെക്നിക്കിലെ പരിശോധ സ്വാഗതം ചെയ്യുന്നുവെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. ഐജു തോമസ്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും പുറത്ത് നിന്നുള്ളവർ ഉണ്ടായിരുന്നോ എന്നതിൽ വ്യക്തയില്ലെന്നും പ്രിൻസിപ്പൽ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികൾ ലഹരിക്കെതിരെ ശക്തമായി കൂടെ നിൽക്കാറുണ്ട്. വിദ്യാർഥികൾക്കെതിരായ നടപടി കൗൺസിൽ കൂടി തീരുമാനിക്കും.
കുറ്റക്കാരെ പുറത്താക്കണോ എന്നത് കൗൺസിലിൽ ചർച്ച ചെയ്യും. റെയ്ഡ് ഉണ്ടാകുമെന്ന് നിരന്തരം പൊലീസ് അറിയിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് കിലോയോളം കഞ്ചാവാണ് പോളിടെക്നിക്കിലെ ബോയ്സ് ഹോസ്റ്റലിൽ നടന്ന പരിശോധയിൽ പൊലീസ് പിടികൂടിയത്.
എസ്എഫ്ഐ യൂണിയൻ ജനറൽ സെക്രട്ടറി കരുനാഗപ്പള്ളി സ്വദേശി അഭിരാജ്, മൂന്നാം വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർത്ഥി ഹരിപ്പാട് സ്വദേശി ആദിത്യൻ, കുളത്തൂപ്പുഴ സ്വദേശി ആകാശ് എന്നിവരെ പിടികൂടിയിരുന്നു. ഇതിൽ അഭിരാജിനും ആദിത്യനും ജാമ്യം ലഭിച്ചിരുന്നു. ഇന്നലെ രാത്രി മുതൽ ആരംഭിച്ച റെയ്ഡ് ഇന്ന് പുലർച്ചെ വരെയാണ് നീണ്ടുനിന്നത്.
ഹോസ്റ്റൽ മുറിയിലെ ഷെൽഫിൽ പോളിത്തീൻ ബാഗിൽ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു കഞ്ചാവ്. ഹോളി ആഘോഷത്തിനായി വൻതോതിൽ കഞ്ചാവ് എത്തിച്ചിട്ടുണ്ട് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. രാത്രി ഒൻപത് മണിയോടെ ആരംഭിച്ച മിന്നൽ പരിശോധന പുലർച്ചെ നാലുമണിയോടെയാണ് അവസാനിച്ചത്.
Content Highlights: pricipal about cannabis hunt at Kalamassery Polytechnic Hostel