ഷിബിലയെ കൊല്ലുമെന്ന് നിരന്തരം ഭീഷണി, ശല്യപ്പെടുത്തൽ; ഒടുവിൽ കൊലപാതകം

യാസർ ആഷിഖിൻ്റെ സുഹൃത്താണെന്ന് അറിഞ്ഞതോടെയാണ് ഷിബില താമരശ്ശേരി പൊലീസിൽ പരാതി നൽകിയത്

dot image

കോഴിക്കോട്: താമരശ്ശേരിയിൽ ലഹരിയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് യാസർ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നുവെന്ന് വിവരം. ഷിബിലയെ കൊല്ലുമെന്ന് യാസർ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നു. ഒരുമിച്ചു ജീവിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചിട്ടും യാസർ തുടരെ ശല്യപ്പെടുത്തി. ഉമ്മയെ വെട്ടിക്കൊന്ന ആഷിഖ്, യാസറിൻ്റെ സുഹൃത്താണെന്ന് അറിഞ്ഞത് ഷിബില ചോദ്യം ചെയ്തു.

യാസർ ആഷിഖിൻ്റെ സുഹൃത്താണെന്ന് അറിഞ്ഞതോടെയാണ് ഷിബില താമരശ്ശേരി പൊലീസിൽ പരാതി നൽകിയത്. ഷിബിലയുടെ പേരിൽ യാസർ പലയിടത്തായി വായ്പ എടുത്തിരുന്നു. യാസറുമായി നിയമപരമായി വേർപിരിയാൻ ഷിബില തയ്യാറെടുക്കുമ്പോഴായിരുന്നു കൊലപാതകം.

ഇന്നലെ വൈകിട്ടായിരുന്നു താമരശ്ശേരി ഈങ്ങാപ്പുഴയില്‍ അരുംകൊല നടന്നത്. ലഹരി കഴിച്ചെത്തിയ യാസിര്‍ ഭാര്യ ഷിബിലയെ വെട്ടിക്കൊല്ലുകയായിരുന്നു. നോമ്പുതുറക്കുന്ന സമയത്തായിരുന്നു കൊല നടന്നത്. ഷിബിലയുടെ വീട്ടിലെത്തിയ യാസര്‍ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച ഷിബിലയുടെ പിതാവ് അബ്ദു റഹ്‌മാനെയും മാതാവ് ഹസീനയേയും യാസിര്‍ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജിയും താമരശ്ശേരി താലൂക്ക് ആശുപത്രിയിലുമായി ചികിത്സയിലാണ്.

കൊലയ്ക്ക് ശേഷം കാറുമായി കടന്ന പ്രതി എസ്റ്റേറ്റ് മുക്കിലുള്ള പെട്രോള്‍ പമ്പില്‍ എത്തിയിരുന്നു. ഇവിടെ നിന്ന് 1000 രൂപയ്ക്ക് പെട്രോള്‍ അടിച്ച ശേഷം പ്രതി പണം നല്‍കാതെ കടന്നുകളഞ്ഞിരുന്നു. പ്രതി കോഴിക്കോട് വിട്ടുപോകില്ല എന്ന നിഗമനത്തിലായിരുന്നു പൊലീസ്. പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റി പരിസരത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. 

സ്‌നേഹിച്ച് വിവാഹം കഴിച്ചവരായിരുന്നു യാസിറും ഷിബിലയും. വീട്ടുകാര്‍ പിന്തുണയ്ക്കാത്തതിനെ തുടര്‍ന്ന് ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. വിവാഹത്തിന് ശേഷം യാസര്‍ ഷിബിലയെ നിരന്തരം ആക്രമിച്ചു. വീട്ടില്‍ നിന്ന് ഇറക്കിവിട്ടതിനെ തുടര്‍ന്ന് മൂന്ന് വയസുകാരി മകളുമായി സ്വന്തം വീട്ടിലായിരുന്നു ഷിബില താമസിച്ചിരുന്നത്. കഴിഞ്ഞ മാസം 28ന് യാസറില്‍ നിന്ന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഷിബില താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

ഇതിന് പിന്നാലെ വീട്ടിലുണ്ടായിരുന്ന ഷിബിലയുടെ വസ്ത്രങ്ങള്‍ കത്തിച്ച് ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം യാസര്‍ വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് ഇട്ടിരുന്നു. ഇതിന് ശേഷമാണ് ഷിബിലയുടെ വീട്ടിലെത്തി ഇയാള്‍ അരുംകൊല നടത്തിയത്. താമശ്ശേരിയില്‍ മാതാവിനെ വെട്ടിക്കൊന്ന ആഷിക്കും യാസറും സുഹൃത്തുക്കളാണെന്നുള്ള വിവരവും പുറത്തുവന്നിരുന്നു. ആഷിക്ക് ലഹരിക്ക് അടിമയായിരുന്നു.

Content Highlights: shibila's death case updates

dot image
To advertise here,contact us
dot image