പി രാജുവിന്റെ മരണത്തിൽ പാർട്ടിയെ പ്രതിസ്ഥാനത്ത് നിർത്തി; കെ ഇ ഇസ്മയിലിനെ സസ്‌പെൻഡ് ചെയ്യാൻ സിപിഐ

ആറ് മാസത്തേയ്ക്ക് സസ്‌പെൻഡ് ചെയ്യാനാണ് എക്‌സിക്യൂട്ടീവ് യോഗത്തിന്റെ ശുപാര്‍ശ

dot image

തിരുവനന്തപുരം: മുതിര്‍ന്ന നേതാവും മുന്‍ ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ കെ ഇ ഇസ്മയിലിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ സിപിഐയിൽ തീരുമാനം. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് ധാരണയായത്. പി രാജുവിന്റെ മരണത്തില്‍ പാര്‍ട്ടിയെ പ്രതിസ്ഥാനത്ത് നിര്‍ത്തിയതിലാണ് നടപടി. ആറ് മാസത്തേയ്ക്ക് സസ്‌പെൻഡ് ചെയ്യാനാണ് എക്‌സിക്യൂട്ടീവ് യോഗത്തിന്റെ ശുപാര്‍ശ. സംസ്ഥാന കൗണ്‍സില്‍ ശുപാര്‍ശ അംഗീകരിക്കുന്നതോടെ നടപടി പ്രാബല്യത്തില്‍ വരും.

സംഭവത്തില്‍ ഇസ്മയില്‍ നിന്ന് നേരത്തെ തന്നെ പാര്‍ട്ടി വിശദീകരണം തേടിയിരുന്നു. എന്നാല്‍ ഇന്ന് നടന്ന യോഗത്തില്‍ പുറത്താക്കണമെന്ന ആവശ്യം ഉയരുകയായിരുന്നു. സിപിഐ നേതാവ് പി രാജുവിന്റെ മരണത്തിന് പിന്നാലെ ഇസ്മയില്‍ നടത്തിയ പ്രതികരണം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സാമ്പത്തിക തിരിമറി നടത്തി എന്ന ആരോപണത്തില്‍ പി രാജു സംഘടനാ നടപടിക്ക് വിധേയനായിരുന്നു. ഈ നടപടിയില്‍ രാജുവിന് വിഷമമുണ്ടായിരുന്നുവെന്നായിരുന്നു ഇസ്മയിലെന്റെ പ്രതികരണം.

രാജു കുറ്റക്കാരനല്ല എന്ന് കണ്ടെത്തിയിട്ടും പാര്‍ട്ടി നടപടി പിന്‍വലിച്ചല്ലെന്നും ഇസ്മയിൽ പറഞ്ഞിരുന്നു. പി രാജുവിനെ ചിലര്‍ വേട്ടയാടിയിരുന്നു.. പി രാജുവിന്റെ സംസ്‌കാര ചടങ്ങില്‍ പോലും ആരും പങ്കെടുത്തില്ലെന്നും ഇസ്മയിൽ പറഞ്ഞിരുന്നു. ഇല്ലാത്ത പ്രശ്‌നങ്ങളുടെ പേരില്‍ പാര്‍ട്ടി പി രാജുവിനെ വ്യക്തിഹത്യ നടത്തി. ദീര്‍ഘകാലത്തെ സല്‍പ്പേര് കളങ്കപ്പെടുത്താന്‍ ശ്രമിച്ചത് അദ്ദേഹത്തിന് വലിയ ആഘാതമായിരുന്നുവെന്നും ഇസ്മയില്‍ ആരോപിച്ചിരുന്നു. കെ ഇ ഇസ്മയിലിന്റെ പ്രതികരണത്തിന് പിന്നാലെ പാര്‍ട്ടി ഓഫീസില്‍ പി രാജുവിന്റെ മൃതദേഹം പൊതുദര്‍ശനത്തിനുവെയ്‌ക്കേണ്ട എന്ന് കുടുംബം തീരുമാനിച്ചിരുന്നു.

Content Highlights: CPI decided to suspend K E Ismail

dot image
To advertise here,contact us
dot image