ഒറ്റമൂലി രഹസ്യത്തിന് പാരമ്പര്യവൈദ്യനെ കൊലപ്പെടുത്തി; ഷാബ ഷെരീഫ് വധക്കേസില്‍ ഇന്ന് വിധി

ഷാബാ ഷെരീഫിനെ മൈസൂരുവില്‍ നിന്ന് തട്ടിക്കൊണ്ടുവരാനും കൊലപാതകത്തിനും കൂട്ടു നിന്ന പ്രതികള്‍ സെക്രട്ടേറിയറ്റിനു മുന്‍പില്‍ നടത്തിയ ആത്മഹത്യാശ്രമത്തിന് പിന്നാലെയാണ് നടക്കുന്ന കൊലപാതകത്തിന്റെ വാര്‍ത്ത പുറം ലോകമറിയുന്നത്

dot image

മലപ്പുറം: മൈസുരുവിലെ പാരമ്പര്യവൈദ്യന്‍ ഷാബ ഷെരീഫിനെ മലപ്പുറം നിലമ്പൂരില്‍ വെച്ച് കൊലപ്പെടുത്തിയ കേസില്‍ മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. മരിച്ച ഷാബ ഷെരീഫിന്റെ മൃതദേഹമോ മൃതദേഹാവശിഷ്ടമോ കണ്ടെത്താന്‍ കഴിയാത്ത കേസില്‍ ശാസ്ത്രീയ പരിശോധന ഫലങ്ങളാണ് നിര്‍ണായകമാകുക. ഒരു വര്‍ഷത്തോളം നീണ്ട വാദ പ്രതിവാദങ്ങള്‍ക്ക് ഒടുവിലാണ് കേസില്‍ കോടതി വിധി പറയുന്നത്.

ഷാബാ ഷെരീഫിനെ മൈസൂരുവില്‍ നിന്ന് തട്ടിക്കൊണ്ടുവരാനും കൊലപാതകത്തിനും കൂട്ടു നിന്ന പ്രതികള്‍ സെക്രട്ടേറിയറ്റിനു മുന്‍പില്‍ നടത്തിയ ആത്മഹത്യാശ്രമത്തിന് പിന്നാലെയാണ് നടക്കുന്ന കൊലപാതകത്തിന്റെ വാര്‍ത്ത പുറം ലോകമറിയുന്നത്. 2019 ഓഗസ്റ്റിലാണ് സംഭവങ്ങളുടെ തുടക്കം. ഒറ്റമൂലി രഹസ്യം കൈക്കലാക്കാന്‍ വേണ്ടി നിലമ്പൂര്‍ മുക്കട്ടയിലെ ഷൈബിന്‍ അഷ്‌റഫിന്റെ സംഘം ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടു വരികയായിരുന്നു. ഒരു വര്‍ഷത്തിലധികം മുക്കട്ടയിലെ വീട്ടില്‍ തടവില്‍ പാര്‍പ്പിച്ചു. 2020 ഒക്ടോബറില്‍ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

തെളിവെടുപ്പിനിടെ ലഭിച്ച തല മുടി ഷാബ ഷെരീഫിന്റേതാണെന്ന മൈറ്റോകോണ്‍ട്രിയോ ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞതാണ് കേസിന് ബലമായത്. കേസില്‍ മാപ്പുസാക്ഷിയായ ഏഴാം പ്രതിയായിരുന്ന ബത്തേരി കൈപ്പഞ്ചേരി തങ്ങളകത്ത് നൗഷാദ് എന്ന മോനുവിന്റെ സാക്ഷി മൊഴികളും അന്വേഷണസംഘത്തിന് സഹായകമായി. കേസില്‍ ആകെ 15 പ്രതികളാണുളളത്. പിടികിട്ടാന്‍ ബാക്കിയുണ്ടായിരുന്ന രണ്ട് പ്രതികളില്‍ ഒരാളായ ഫാസില്‍ ഗോവയില്‍ മരിച്ചു. മറ്റൊരു പ്രതി ഷമീം ഒളിവില്‍ തുടരുകയാണ്.

കേസിന്റെ വിചാരണ നടക്കുമ്പോള്‍ തന്നെ മുന്‍പ് വിദേശത്ത് നടന്ന രണ്ട് കൊലപാതകങ്ങള്‍ ഷൈബിന്‍ അഷ്‌റഫിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നുവെന്ന വിവരവും തെളിവുകളും പുറത്തു വന്നിരുന്നു. ഷൈബിന്‍ അഷ്‌റഫിന്റെ വ്യവസായ പങ്കാളിയേയും ഓഫീസ് സെക്രട്ടറിയായ വനിതയേയും കൊലപ്പെടുത്തിയ കേസിലും സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് മറ്റൊരു കേസിലും ഇല്ലാത്ത രീതിയില്‍ ശാസ്ത്രീയ പരിശോധന ഫലങ്ങള്‍ തെളിവായ കേസിലാണ് കോടതി വിധി പറയുന്നത്.

Content Highlights: Verdict in Shaba Sharif murder case today

dot image
To advertise here,contact us
dot image