
കൊച്ചി : പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ അമ്മയുടെ സുഹൃത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ കുട്ടികളുടെ അമ്മ അറസ്റ്റിൽ. മജിസ്ട്രേറ്റിന്റെ അനുമതി വാങ്ങിയാണ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അമ്മ കുറ്റം സമ്മതിച്ചിട്ടില്ല.എന്നാൽ സുഹൃത്തായ ധനേഷ് പെണ്‍കുട്ടികളെ ഉപദ്രവിച്ചിരുന്നതായി അമ്മയ്ക്ക് അറിയാമായിരുന്നുവെന്ന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നു പൊലീസ് വ്യക്തമാക്കി. അമ്മയ്‌ക്കെതിരായ കുട്ടികളുടെയും, ക്ലാസ് ടീച്ചറിന്റെയും മൊഴിയാണ് അറസ്റ്റിൽ നിർണായകമായത്.
കേസില്‍ ഇരയാക്കപ്പെട്ട പെൺകുട്ടികളുടെ രഹസ്യമൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. പെരുമ്പാവൂർ മജിസ്ട്രേറ്റിന് മുന്നിലാണ് കുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. പത്തും പന്ത്രണ്ടും വയസ്സുള്ള പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് കുട്ടികളുടെ അമ്മയുടെ സുഹൃത്തായ ടാക്സി ഡ്രൈവറെ ഇന്നലെയാണ് കുറുപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന സൗഹൃദം മുതലെടുത്തായിരുന്നു പീഡനം. പെണ്‍കുട്ടികളുടെ സുഹൃത്തുക്കളെയും ദുരുപയോഗം ചെയ്യാനുള്ള പ്രതിയുടെ ശ്രമമാണ് പീഡന വിവരം പുറത്തറിയാന്‍ കാരണമായത്. പ്രതി റിമാൻഡിലാണ്.
പെൺകുട്ടികളെ ശിശുക്ഷേമ സമിതിയുടെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. മൂന്നു വര്‍ഷം മുമ്പ് ഇവരുടെ പിതാവ് മരിച്ചിരുന്നു. പിതാവ് രോഗബാധിതനായിരുന്ന സമയത്ത് ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി വിളിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറാണ് കുട്ടികളെ ഉപദ്രവിച്ച പ്രതി ധനേഷ്. പിതാവിന്റെ മരണശേഷം കുടുംബവുമായി കൂടുതല്‍ അടുത്ത ഇയാള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സ്ഥിരമായി വീട്ടിലെത്തുമായിരുന്നു.
Content Highlight : Mother arrested for molesting minor sisters in Kuruppampadi