റീൽസില്‍ നിന്ന് ഒഴിവാക്കി, ചോദ്യം ചെയ്തതോടെ കൊല; പെരുമ്പിലാവ് കൊലക്കേസില്‍ നാല് പേർ അറസ്റ്റില്‍

വെള്ളിയാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം

dot image

തൃശ്ശൂർ: പെരുമ്പിലാവിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നിഖിൽ, ആകാശ്, ബാദുഷ, ലിഷോയ് എന്നിവരാണ് പിടിയിലായത്. മുല്ലപ്പിള്ളിക്കുന്നിലെ നാലുസെന്റ് കോളനിയിൽ ലഹരിമാഫിയ സംഘാംഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് മരത്തങ്ങോട്ട് വാടകയ്ക്ക് താമസിക്കുന്ന കടവല്ലൂർ സ്വദേശി കൊട്ടിലിങ്ങൽ വീട്ടിൽ അക്ഷയ് (കൂത്തൻ-28) കൊല്ലപ്പെട്ടത്.

അക്ഷയിയെ ഒഴിവാക്കി ബാദുഷയും അഖിലും ഒരു റീൽ ചിത്രീകരിച്ചിരുന്നു. ഡോൺ ആയി അഭിനയിച്ചുകൊണ്ടുള്ള റീലായിരുന്നു ചിത്രീകരിച്ചത്. അതിൽ നിന്നും തന്നെ ഒഴിവാക്കിയതെന്തിനാണെന്ന് ചോദ്യം ചെയ്യാൻ അക്ഷയ് വടിവാളുമായി ലിഷോയുടെ വീട്ടിലെത്തുകയായിരുന്നു. അവിടെ ലിഷോയുടെ സുഹൃത്തുക്കളും ഉണ്ടായിരുന്നു. തുടർന്നുണ്ടായ തർക്കത്തിനിടെയാണ് സംഘം ആകാശിന്‍റെ കയ്യിൽ നിന്നും വാൾ വാങ്ങി വെട്ടിക്കൊലപ്പെടുത്തിയത്.

വെള്ളിയാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. കൊലയ്ക്കുശേഷം ലിഷോയ് വീടിനടുത്തുതന്നെയുള്ള ഒരു പാടത്ത് ഒളിച്ചു. ശനിയാഴ്ച രാവിലെയോടെ അവിടെനിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പൊലീസ് പിടികൂടുകയായിരുന്നു. ലഹരി കേസിൽ ജയിലിലായിരുന്ന ലിഷോയ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. ബാദുഷ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

Content Highlights: Four arrested in Perumbilavu ​​man death case

dot image
To advertise here,contact us
dot image