ഷിബിലയുടെ പരാതി കൈകാര്യം ചെയ്യുന്നതിൽ വീഴ്ച് സംഭവിച്ചു; ഗ്രേഡ് എസ്ഐയ്ക്ക് സസ്പെൻഷൻ

ഗ്രേഡ് എസ്ഐ നൗഷാദിനെ അന്വേഷണ വിധേയമായാണ് സസ്പെന്‍ഡ് ചെയ്തത്

dot image

കോഴിക്കോട് : താമരശ്ശേരി ഈങ്ങാപുഴയിൽ ഷിബിലയെ ഭര്‍ത്താവ് യാസിർ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയ്ക്ക് സസ്പെൻഷൻ. ഗ്രേഡ് എസ്ഐ നൗഷാദിനെ അന്വേഷണ വിധേയമായാണ് സസ്പെന്‍ഡ് ചെയ്തത്.
യാസിറിനെതിരെ ഷിബില നൽകിയ പരാതി കൈകാര്യം ചെയ്യുന്നതിൽ സ്റ്റേഷനിലെ പിആര്‍ഒ ചുമതലയുണ്ടായിരുന്ന ഗ്രേഡ് എസ്ഐക്ക് വീഴ്ച പറ്റിയെന്നാണ് കണ്ടെത്തൽ. റൂറൽ എസ്പി താമരശ്ശേരി സ്റ്റേഷനിൽ നേരിട്ട് എത്തിയാണ് നടപടി സ്വീകരിച്ചത്.

അതേസമയം പരാതി കൈകാര്യം ചെയ്യുന്നതിൽ പൊലീസിന് നിഷ്ക്രിയത്വം ഉണ്ടായെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. കോഴിക്കോട് റൂറൽ എസ്പി 15 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. ഏപ്രിൽ 29 ന് കോഴിക്കോട് ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ഷിബിലയുടെ കുടുംബവും നേരത്തെ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ പൊലീസ് കൃത്യമായി ഇടപെട്ടിരുന്നെങ്കിൽ തൻ്റെ മകൾ ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും പൊലീസിനെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഭർത്താവ് യാസിറിൻ്റെ കൂടെ നിൽക്കാൻ താൽപര്യമില്ലെന്ന് മകൾ പറഞ്ഞിരുന്നു. 28-ാം തീയതി താമരശ്ശേരി സ്റ്റേഷനിൽ വിശദമായ പരാതി നൽകിയെന്നും ഷിബിലയുടെ പിതാവ് പ്രതികരിച്ചിരുന്നു.

മാർച്ച് 18-നാണ് താമരശ്ശേരി ഈങ്ങാപ്പുഴയിൽ യാസിർ ഭാര്യ ഷിബിലയെ വെട്ടിക്കൊലപ്പെടുത്തിയത്. നോമ്പുതുറക്കുന്ന സമയത്തായിരുന്നു കൊല നടന്നത്. ഷിബിലയുടെ വീട്ടിലെത്തിയ യാസിർ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിച്ച ഷിബിലയുടെ പിതാവ് അബ്ദു റഹ്‌മാനെയും മാതാവ് ഹസീനയേയും യാസിർ ആക്രമിച്ചിരുന്നു. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് ഷിബിലയുടെ മരണത്തിന് കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കഴുത്തിലെ രണ്ട് മുറിവുകളും ആഴത്തിലുള്ളതാണെന്നും ആകെ 11 മുറിവുകൾ ഉണ്ടെന്നും റിപ്പോർട്ടിലുണ്ട്.

ഉപ്പയെ ലക്ഷ്യമിട്ടാണ് യാസിർ വീട്ടിലെത്തിയതെന്നാണ് വിവരം. ഷിബിലയെ കൂടെ കൊണ്ടുപോകുന്നതിൽ ഉപ്പ തടസ്സം നിന്നു. ഇതോടെ ഉപ്പയെ കൊലപ്പെടുത്താനായിരുന്നു ഉദ്ദേശിച്ചിരുന്നതെന്നാണ് യാസിർ പൊലീസിനോട് പറഞ്ഞത്. ഷിബിലയെ യാസിർ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നു. സ്നേഹിച്ച് വിവാഹം കഴിച്ചവരായിരുന്നു ഇരുവരും. വീട്ടുകാർ പിന്തുണയ്ക്കാത്തതിനെ തുടർന്ന് ഇരുവരും വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു. വിവാഹത്തിന് ശേഷം യാസിർ ഷിബിലയെ നിരന്തരം ആക്രമിച്ചിരുന്നു. മയക്കുമരുന്ന് ഉപയോ​ഗിച്ച ശേഷം യാസി‍ർ ഷിബിലയെ ക്രൂര ലൈം​ഗിക വൈകൃതത്തിനിരയാക്കിയിരുന്നുവെന്ന് ഷിബിലയ്ക്ക് നിയമസഹായം നൽകിയ സലീന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Content highlights : There was a lapse in handling Shibila's complaint; Grade SI suspended

dot image
To advertise here,contact us
dot image