ഫോൺ ചോർത്തലിൽ കേസെടുക്കാൻ അൻവറിനെതിരെ തെളിവില്ല; ഹൈക്കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകി

അൻവർ ഫോൺ ചോർത്തിയെന്ന പരാതിയിൽ മലപ്പുറം ഡിവൈഎസ്പി പ്രാഥമികാന്വേഷണം നടത്തിയിരുന്നു

dot image

കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും അടക്കം ഫോൺ ചോർത്തിയെന്ന കേസിൽ നിലമ്പൂർ മുൻ എംഎൽഎ പി.വി.അൻവറിനെതിരെ കേസെടുക്കാൻ തെളിവില്ലെന്ന് പൊലീസ്. ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. താൻ പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയുമടക്കം ഫോൺ സംഭാഷണങ്ങൾ ചോർത്തിയെന്ന അൻവറിന്റെ വെളിപ്പെടുത്തലിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

അൻവർ ഫോൺ ചോർത്തിയെന്ന പരാതിയിൽ മലപ്പുറം ഡിവൈഎസ്പി പ്രാഥമികാന്വേഷണം നടത്തിയിരുന്നു. എന്നാൽ കേസടുക്കാവുന്ന ഒന്നും കണ്ടെത്താത്തതിനാല്‍ തുടർ നടപടികൾ സ്വീകരിച്ചിട്ടില്ല എന്നായിരുന്നു റിപ്പോർട്ട്. തുടർന്ന് ഈ മാസം 13ന് കേസ് പരിഗണിച്ച ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്തിന്റെ ബെഞ്ച് ഈ അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ നിർദേശിച്ചിരുന്നു.

നിയമവിരുദ്ധമായി താൻ ഫോൺ ചോർത്തിയെന്ന് അൻവർ പറഞ്ഞതിന് പിന്നാലെ ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കൊല്ലം സ്വദേശി മുരുകേഷ് നരേന്ദ്രനാണ് ഹൈക്കോടതിയെ സമീപിച്ചത്.

സ്വർണക്കടത്ത്, കൊലപാതകം ഉൾപ്പെടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ പുറത്തുകൊണ്ടുവരാനാണ് ഫോൺ ചോർത്തിയതെന്നായിരുന്നു അൻവർ പറഞ്ഞത്. എന്നാൽ ഇതു സ്വകാര്യതയ്ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുമടക്കമുള്ള അവകാശങ്ങളുടെ ലംഘനമാണെന്നും തന്റെ ഫോണും അൻവർ ചോർത്തിയെന്ന് സംശയമുണ്ടെന്ന് കാട്ടിയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.

Content Highlights : Police say there is no evidence to file a case against Anwar in phone hacking case

dot image
To advertise here,contact us
dot image