'വാഹനം ഓടിക്കാൻ നൽകി കുട്ടികളോടുള്ള സ്നേഹം കാണിക്കരുത്'; മുന്നറിയിപ്പുമായി എംവിഡി

കേന്ദ്ര ഹൈവേ ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം 2019 ൽ 11168 പ്രായപൂർത്തിയാകാത്ത കുട്ടികളാണ് നിരത്തിൽ കൊല്ലപ്പെട്ടത്

dot image

തിരുവനന്തപുരം: മധ്യവേനൽ അവധി ആരംഭിക്കാനിരിക്കെ കുട്ടികൾക്കും രക്ഷിതാക്കൾക്കും മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകുന്ന രക്ഷിതാക്കൾ കനത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന് എംവിഡി ഫേസ്ബുക്കിൽ കുറിച്ചു. വാഹനം ഓടിക്കാൻ നൽകി കുട്ടികളോടുള്ള സ്നേഹം കാണിക്കരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.

കേന്ദ്ര ഹൈവേ ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം 2019 ൽ 11,168 പ്രായപൂർത്തിയാകാത്ത കുട്ടികളാണ് നിരത്തിൽ കൊല്ലപ്പെട്ടതെന്ന് എംവിഡി ചൂണ്ടിക്കാട്ടുന്നു. 2019-ൽ മോട്ടോർ വാഹനം നിയമം സമഗ്രമായി പരിഷ്കരിച്ചപ്പോൾ ഏറ്റവും കഠിനമായ ശിക്ഷ ജുവനൈൽ ഡ്രൈവിങ്ങിന് ഏർപ്പെടുത്തിയത് ഇക്കാരണംകൊണ്ടാണ്. എന്നാൽ സാധാരണ ജനങ്ങൾക്ക് അതിന്റെ ഗൗരവം ഇനിയും മനസ്സിലായിട്ടില്ല. കണക്കുകൾ സൂചിപ്പിക്കുന്നത് ഇതാണെന്നും എംവിഡി കൂട്ടിച്ചേർത്തു.

ജുവനൈൽ ഡ്രൈവിങ്ങിന്റെ ശിക്ഷകൾ

  • ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് 10000 രൂപ വരെ പിഴ ശിക്ഷ ലഭിക്കുമെന്ന് മാത്രമല്ല രക്ഷിതാവിന് പരമാവധി മൂന്ന് വർഷം വരെ തടവ് ശിക്ഷയും ഇരുപത്തയ്യായിരം രൂപ പിഴ വേറെയും ലഭിക്കും.
  • നിയമലംഘനം നടത്തിയതിന് പന്ത്രണ്ടു മാസത്തേക്ക് വാഹനത്തിൻറെ രജിസ്ട്രേഷൻ റദ്ദാക്കപ്പെടും
  • നിയമലംഘനം നടത്തിയ കുട്ടിക്ക് ലേണേഴ്‌സ് ലൈസൻസിന് അർഹത നേടണമെങ്കിൽ ഇരുപത്തിയഞ്ച് വയസ്സ് തികയുമ്പോൾ മാത്രമേ സാധ്യമാകുകയുള്ളൂ.
  • 2000 ലെ ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരവും പ്രായപൂർത്തിയാകാത്ത വ്യക്തിക്ക് ശിക്ഷയ്ക്ക് അർഹതയുണ്ടായിരിക്കും.

Content Highlights: mvd says Parents allowing underage driving face severe penalties including fines and imprisonment

dot image
To advertise here,contact us
dot image