
തിരുവനന്തപുരം: ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയേറ്റിനു മുന്നില്‍ ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം ഒന്നരമാസത്തിലേക്ക്. സമരത്തിന്റെ മൂന്നാംഘട്ടമായി ആരംഭിച്ച നിരാഹാര സമരം തുടരുകയാണ്. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എം ബിന്ദു, ഷൈലജ, തങ്കമണി എന്നിവരാണ് നിരാഹാരം ഇരിക്കുന്നത്.
ആശവര്‍ക്കര്‍മാര്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന ജനസഭ ഇന്ന് സമരവേദിയില്‍ നടക്കും. സാഹിത്യ-സാമൂഹ്യ-കലാ-സാംസ്‌കാരിക-നിയമ രംഗങ്ങളിലെ പ്രമുഖരും പൊതുജനങ്ങളും ജനസഭയുടെ ഭാഗമാകും. സാഹിത്യ അക്കാദമി ചെയര്‍മാന്‍ സച്ചിദാനന്ദന്‍ മാഷ്, ടീസ്റ്റ സെതൽവാദ്, കല്‍പറ്റ നാരായണന്‍, ബി രാജീവന്‍, ജോയി മാത്യു, ഡോ. എം പി മത്തായി, സി ആര്‍ നീലകണ്ഠന്‍, ശ്രീധര്‍ രാധാകൃഷ്ണന്‍, ഡോ. കെ ജി താര, ഡോ. ആസാദ്, സണ്ണി എം കപിക്കാട്, റോസ് മേരി, ഫാ. റൊമാന്‍സ് ആന്റണി, ജോര്‍ജ് മുല്ലക്കര തുടങ്ങിയ അനേകം വ്യക്തിത്വങ്ങള്‍ ജനസഭയില്‍ അണിചേരും.
അതേസമയം ആശാപ്രവര്‍ത്തകരുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഈയാഴ്ച തന്നെ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണുമെന്ന് ആരോഗ്യമന്ത്രിയും അറിയിച്ചിട്ടുണ്ട്.
Content Highlights: Asha workers strikes up to one and half month