
ഇടുക്കി: ഖജനാപ്പാറ അരമനപ്പാറ എസ്റ്റേറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. കുഞ്ഞിന്റെ അമ്മ ജാർഖണ്ഡ് സ്വദേശി പൂനം സോറനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. പ്രസവിച്ചയുടൻ കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. കുഞ്ഞിൻ്റെ അമ്മ പൂനം സോറൻ്റെ അറസ്റ്റ് രേഖപ്പെടുത്തി.
പൂനം സോറന്റെ ആദ്യ ഭർത്താവ് കഴിഞ്ഞ ഡിസംബറിൽ മരിച്ചിരുന്നു. അതിനുശേഷമാണ് ഝാർഖണ്ഡ് സ്വദേശിയായ മോത്തിലാൽ മുർമുവുമായി ഇവർ താമസം ആരംഭിച്ചത്. എന്നാൽ പൂനം ഈ സമയത്ത് ഗർഭിണിയായിരുന്നു. ഇത് മറച്ചുവെച്ച് ഇവർ ആരുമറിയാതെ കുട്ടിയെ പ്രസവിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മോത്തിലാൽ മുർമുവിന് കൊലപാതകത്തെ പറ്റി അറിയില്ലായെന്നാണ് പൊലീസ് നിഗമനം. കുട്ടി ഉണ്ടായ വിവരം മോത്തിലാൽ അറിഞ്ഞാൽ തന്നെ ഉപേക്ഷിച്ച് പോകുമോ എന്ന ഭയത്തിലാണ് താൻ കൊലപാതകത്തിന് മുതിർന്നതെന്ന് പൂനം അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരുകയാണ്.
ഇടുക്കി ഖജനാപ്പാറ അരമനപ്പാറ എസ്റ്റേറ്റിൽ നിന്നും കഴിഞ്ഞ ദിവസമാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഏലത്തോട്ടത്തിൽ കുടിവെള്ള പൈപ്പ്‍ സ്ഥാപിക്കാൻ എത്തിയ തൊഴിലാളികളാണ് നായ്ക്കൾ കടിച്ചു വലിച്ച നിലയിൽ നവജാതശിശുവിന്റെ പകുതി ശരീരഭാഗം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ജാർഖണ്ഡ് സ്വദേശികളായ ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മാസം തികയാതെ ജനിച്ച കുഞ്ഞ് മരിച്ചതുകൊണ്ട് കുഴിച്ചിട്ടതാണെന്നായിരുന്നു ഇവർ പൊലീസിനു നൽകിയ മൊഴി.
Content Highlights- Body parts of newborn found in cardamom orchard; Murder behind it, mother killed the child