
കൊച്ചി: കൊച്ചി വെല്ലിങ്ടൺ ഐലൻഡിന് സമീപം വൻ കുഴൽപ്പണ വേട്ട. ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന കണക്കിൽപ്പെടാത്ത രണ്ട് കോടിയോളം രൂപ പൊലീസ് പിടികൂടി. രണ്ട് തുണി സഞ്ചികളിലായിട്ടായിരുന്നു പണം കടത്തിയത്.
സംഭവത്തിൽ തമിഴ്നാട് സ്വദേശിയായ രാജഗോപാൽ, ബീഹാർ സ്വദേശിയായ സമി മുഹമ്മദ് എന്നിവരെ ഹാർബർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 20 വർഷത്തിലധികമായി കൊച്ചിയിൽ താമസിക്കുന്ന വ്യക്തിയാണ് രാജഗോപാൽ എന്നാണ് റിപ്പോർട്ട്. പണം പൊലീസ് എണ്ണിത്തിട്ടപ്പെടുത്തുകയാണ്. വ്യാപാരിക്ക് കൈമാറാൻ കൊണ്ടുവന്ന പണമെന്നാണ് പ്രതികൾ പൊലീസിന് നൽകിയ പ്രാഥമിക മൊഴി.സ്ഥലമിടപാടിനെത്തിച്ച തുകയെന്നും മൊഴിയിലുണ്ട്. എന്നാൽ ഇരുവർക്കും ഇതിന്റെ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് പൊലീസ് പറയുന്നു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.
content highlights : Huge money laundering operation in Kochi; Rs 2 crore smuggled in cloth bags in autorickshaw seized