
പത്തനംതിട്ട: നാരങ്ങാനം വില്ലേജ് ഓഫീസറായി ജോലി ചെയ്യാൻ തനിക്ക് ഒരു ബുദ്ധിമുട്ടുമില്ലെന്നും കൊല്ലാനും വെട്ടാനും കുത്താനും ആരും വരില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ഉറപ്പ് നൽകണമെന്നും ജോസഫ്. ഫോണിൽ ഭീഷണി വരുന്നുവെന്ന് കാണിച്ച് ആറന്മുള പൊലീസിൽ ജോസഫ് പരാതി നൽകിയിരുന്നു. എം വി സഞ്ജുവിനെതിരെ പരാതിയില്ലെന്നാണ് വില്ലേജ് ഓഫീസർ ജോസഫ് പൊലീസിന് മൊഴി നൽകിയത്. തനിക്ക് രണ്ടാമത് വന്ന ഫോൺ കോൾ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാണ് വില്ലേജ് ഓഫീസറുടെ ആവശ്യം.
എന്നാൽ ഈ പരാതിയിൽ മാത്രം നടപടിയെടുക്കാനാകില്ലെന്നാണ് പൊലീസ് വില്ലേജ് ഓഫീസറെ അറിയിച്ചത്. രണ്ടാഴ്ചത്തേക്ക് കൂടി അവധി നീട്ടാൻ ജോസഫ് അപേക്ഷ നൽകിയിട്ടുണ്ട്. നേരത്തെ രണ്ട് ദിവസത്തെ അവധി അപേക്ഷയായിരുന്നു വില്ലേജ് ഓഫീസർ നൽകിയിരുന്നത്. അത് ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിൽ നീട്ടിക്കിട്ടാൻ വീണ്ടും അപേക്ഷ നൽകി.
സിപിഐഎം പത്തനംതിട്ട ഏരിയാ കമ്മിറ്റി സെക്രട്ടറി എം വി സഞ്ജു ഓഫീസിൽ കയറി വെട്ടുമെന്ന് വില്ലേജ് ഓഫീസർ ജോസഫിനെ ഭീഷണിപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. ഭീഷണിപ്പെടുത്തിയതിൽ ഖേദം പ്രകടിപ്പിക്കാനില്ലെന്നീയിരുന്നു സഞ്ജുവിന്റെ പ്രതികരണം. വില്ലേജ് ഓഫീസർ മര്യാദയ്ക്ക് നാരങ്ങാനം വില്ലേജ് ഓഫീസിൽ ജോലി ചെയ്യുന്നതിന് തങ്ങൾ ആരും തടസ്സമല്ലെന്നും എരിയാ സെക്രട്ടറി റിപ്പോർട്ടറിനോട് വ്യക്തമാക്കിയിരുന്നു.
Content Highlights: joseph says there is no difficulty in working in naranganam as a village officer