
എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട് വലിയ കോലാഹലങ്ങളാണ് അരങ്ങേറുന്നത്. ചില സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ നിന്നും വ്യാപകമായ എതിര്‍പ്പും ബഹിഷ്‌കരണ ക്യാംപെയ്‌നും ആണ് സിനിമയ്‌ക്കെതിരെ ഉയരുന്നത്. ഇപ്പോഴിതാ റീസെൻസറിംഗ് ചർച്ചകള്‍ക്കിടെ എമ്പുരാൻ സിനിമയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തിയിരിക്കുകയാണ്. എമ്പുരാന്‍ കാണില്ല, കാണരുത്, ബഹിഷ്‌കരിക്കണം എന്നുള്ള സംഘ്പരിവാര്‍ അഹ്വാനമാണ് എങ്ങും. അതുകൊണ്ട് താൻ എമ്പുരാൻ കാണുമെന്നും വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
'എമ്പുരാന്‍ കാണില്ല, കാണരുത്, ബഹിഷ്‌കരിക്കണം, എടുത്ത ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യണം.. അങ്ങനെ സംഘ്പരിവാര്‍ അഹ്വാനമാണ് എങ്ങും. ഇന്നലെ സിനിമ കാണുമെന്ന് പറഞ്ഞ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ഇന്ന് സിനിമ കാണില്ലെന്ന് പറയുന്നു. ചിലര്‍ക്ക് ഉച്ച ആയാലും നേരം വെളുക്കില്ല. അങ്ങനെയെങ്കില്‍ എമ്പുരാന്‍ കാണും', വി ഡി സതീശൻ പറഞ്ഞു.
നേരത്തെ എമ്പുരാന് പിന്തുണയറിയിച്ച് വി ഡി സതീശൻ ഒരു പോസ്റ്റ് ഇട്ടിരുന്നു. സംഘപരിവാറിന് ചരിത്രത്തെ കുറിച്ച് കാര്യമായ അറിവില്ല. മാത്രമല്ല ചരിത്രത്തെ വളച്ചൊടിച്ചാണ് ശീലം. ആവിഷ്കാര സ്വാതന്ത്ര്യം എന്നാൽ തങ്ങൾക്ക് അനുകൂലമായി സൃഷ്ടിക്കപ്പെടുന്ന നിർമ്മിതികൾക്കുള്ള സ്വാതന്ത്ര്യമാണെന്നാണ് സംഘപരിവാർ കരുതുന്നതെന്നും വി ഡി സതീശൻ കുറിച്ചു.
വി ഡി സതീശന്റെ ഫേസ്ബുക്ക് കുറിപ്പ്
സംഘ്പരിവാറിന് ചരിത്രത്തെ കുറിച്ച് കാര്യമായ അറിവില്ല. മാത്രമല്ല ചരിത്രത്തെ വളച്ചൊടിച്ചാണ് ശീലം. ആവിഷ്കാര സ്വാതന്ത്ര്യം എന്നാൽ തങ്ങൾക്ക് അനുകൂലമായി സൃഷ്ടിക്കപ്പെടുന്ന നിർമ്മിതികൾക്കുള്ള സ്വാതന്ത്ര്യമാണെന്നാണ് സംഘ്പരിവാർ കരുതുന്നത്. വികലമായ അത്തരം സൃഷ്ടികളെ ആഘോഷിക്കുക എന്നതാണ് അവരുടെ അജണ്ട.
സിനിമ ഒരു കൂട്ടം കലാകാരൻമാരുടെ സൃഷ്ടിയാണ്. ഭീഷണിപ്പെടുത്തിയും സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിച്ചും അപമാനിച്ചും ഒരു കലാസൃഷ്ടയുടെ ഉള്ളടക്കത്തെ തിരുത്തിക്കുന്നത് വിജയമല്ല. അത് സമൂലമായ പരാജയത്തിൻ്റെയും ഭീരുത്വത്തിൻ്റെയും ലക്ഷണമാണ്. എത്ര മൂടിവയ്ക്കാൻ ശ്രമിച്ചാലും ചരിത്ര സത്യങ്ങൾ തെളിഞ്ഞുതന്നെ നിൽക്കുമെന്നതും മറക്കരുത്. എമ്പുരാനൊപ്പം അണിയറ പ്രവർത്തകർക്കൊപ്പം.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു എമ്പുരാൻ തിയേറ്ററുകളിൽ എത്തിയത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വിവാദവും പൊട്ടിപ്പുറപ്പെട്ടു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമർശങ്ങൾ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാർ രംഗത്തെത്തി. ബുക്ക് ചെയ്ത ടിക്കറ്റുകൾ വരെ ചിലർ ക്യാൻസൽ ചെയ്തിരുന്നു. ചിത്രത്തിനെതിരെ ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറും രംഗത്തെത്തിയിരുന്നു.
എമ്പുരാനിലുളളത് ഹിന്ദു വിരുദ്ധ അജണ്ടയെന്നാണ് ഓർഗനൈസറിലെ ലേഖനത്തിൽ പറയുന്നത്. 2002ലെ കലാപത്തിൽ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നതിലൂടെ പൃഥ്വിരാജ് നടപ്പിലാക്കിയത് രാഷ്ട്രീയ അജണ്ടയാണ്. മോഹൻലാലിന്റെ വേഷം ആരാധകരെ ചതിക്കുന്നതെന്നും ഓർഗനൈസർ ലേഖനത്തിൽ അഭിപ്രായമുണ്ടായിരുന്നു. എന്നാൽ ഈ ലേഖനത്തിനെതിരെയും വലിയ വിമർശനമാണ് ഉയരുന്നത്.
Content Highlights: Opposition leader VD Satheesan supports Empuraan movie