
തിരുവനന്തപുരം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്ഥാനക്കയറ്റം നേടിയ ജിഎസ്ടി സ്റ്റേറ്റ് ടാക്സ് ഓഫീസർ അനിൽ ശങ്കറിനെ സർക്കാർ സർവീസിൽ നിന്ന് നീക്കം ചെയ്തു. എംജി സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയും പാസ്സാവാത്ത വകുപ്പ് തല പരീക്ഷ പാസ്സായതായി സർവീസ് ബുക്കിൽ എഴുതിച്ചേർത്തുമാണ് പല തവണ അനിൽ ശങ്കർ പ്രൊമോഷൻ നേടിയത്. ക്ലർക്കായി ആശ്രിത നിയമനത്തിലൂടെ ജോലിയിൽ പ്രവേശിച്ച അനില്‍ ശങ്കർ തട്ടിപ്പിലൂടെ പ്രൊമോഷൻ നേടിയാണ് സ്റ്റേറ്റ് ടാക്സ് ഓഫീസർ വരെയായത്. റിപ്പോർട്ടർ ടിവിയാണ് വാർത്ത പുറത്തുകൊണ്ടുവന്നത്.
രേഖകൾ സഹിതം വാർത്തകൾ വന്നതോടെ അന്വേഷണം നടത്തി അനിൽ ശങ്കർ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. എന്നാല്‍ അനിൽ ശങ്കർ ഭരണാനുകൂല സംഘടനയിലായതിനാൽ നടപടി എടുത്തില്ല. വ്യാജസർട്ടിഫിക്കറ്റിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും സസ്പെൻ്റ് പോലും ചെയ്യാതെ സംരക്ഷിക്കുകയായിരുന്നു. വരുന്ന മെയ് മാസം വിരമിക്കാനിരിക്കെയാണ് അനിൽ ശങ്കറിനെ സർവീസിൽ നിന്ന് നീക്കം ചെയ്ത് സർക്കാർ ഉത്തരവിറക്കുന്നത്.
Content Highlights: Case of presenting fake degree certificate government expelled anil sankar from service