
കൊച്ചി: പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള എറണാകുളം വൈറ്റിലയിലെ ചന്ദർകുഞ്ജ് സൈനിക ഫ്ലാറ്റുകളുടെ നിർമ്മാണത്തിലെ അഴിമതിയിൽ സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യവുമായി ഹൈബി ഈഡൻ എംപി. ഫ്ലാറ്റുമായി ബന്ധപ്പെട്ട് പരാതി ഉയർന്ന ആദ്യഘട്ടത്തിൽ തന്നെ പ്രതിരോധ മന്ത്രിക്ക് പെറ്റീഷൻ നൽകിയെന്നും എ ഡബ്ല്യൂ എച്ച് ഒ ഏറ്റെടുത്ത പദ്ധതികളിലെല്ലാം അപാകതകൾ ഉണ്ടെന്നും ഹൈബി ഈഡൻ റിപ്പോർട്ടർ ടി വി യോട് പറഞ്ഞു.
ആർമി വെൽഫെയർ ഹൗസിംഗ് ഓർഗറൈസേഷനിൽ അഴിമതി നടക്കുന്നതായി പരാതികൾ ഉയർന്നിട്ടുണ്ട്. ഫ്ലാറ്റ് വാങ്ങിയ സൈനികരും എ ഡബ്ല്യൂ എച്ച് ഒക്കെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. വിഷയം പാർലമെന്റിൽ ഉന്നയിച്ചിട്ടുണ്ടെന്നും ഹൈബി ഈഡൻ പറഞ്ഞു. അഴിമതിക്കാരായ ആളുകൾക്ക് കൃത്യമായ ശിക്ഷ നൽകണമെന്നും വിഷയത്തിൽ കൃത്യമായ പരിശോധന നടത്തി ഫ്ലാറ്റിൽ താമസിക്കുന്ന വിരമിച്ച സൈനികർക്ക് നീതി ലഭ്യമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
സൈനിക ഉദ്യോഗസ്ഥർ, വിരമിച്ച സൈനിക ഉദ്യോഗസ്ഥർ, എന്നിവർക്കായിട്ടാണ് 2018ൽ ലക്ഷങ്ങൾ മുടക്കി സൈനികർ ആർമി വെൽഫയർ ഹൗസിംഗ് ഓർഗനൈസേഷൻ നിർമ്മിച്ച ഫ്ലാറ്റ് വാങ്ങിയത്. എന്നാൽ ബലക്ഷയം സംഭവിച്ച ഫ്ലാറ്റിന്റെ രണ്ട് ടവറുകളിൽ താമസക്കാർ തുടരുന്നത് സുരക്ഷിതമല്ലെന്ന് പല കോണിൽ നിന്ന് അഭിപ്രായങ്ങൾ ഉയർന്നു. പിന്നാലെ പരാതികളും ഉയരാൻ തുടങ്ങി. ഇതോടെ ഫ്ലാറ്റ് ഉടമകളായ വിരമിച്ച സൈനികരുടെ നിയമ പോരാട്ടത്തിന് ഒടുവിലാണ് ബി, സി എന്നീ ടവറുകൾ പൊളിച്ച് നീക്കി പുനർ നിർമ്മിക്കാൻഹൈക്കോടതി ഉത്തരവിട്ടത്.
ഫ്ലാറ്റുകൾ പൊളിക്കുന്നതിനും പുതിയത് പണിയുന്നതിനും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കണമെന്നും നിലവിലുള്ള ഫ്ലാറ്റുകളുടെ അതേ സൗകര്യവും വലിപ്പവും പുതുതായി നിർമ്മിക്കുന്ന ഫ്ലാറ്റുകൾക്ക് വേണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഈ സാഹചര്യത്തിലാണ് ചന്ദർകുഞ്ജ് സൈനിക ഫ്ലാറ്റുകളുടെ നിർമ്മാണത്തിലെ അഴിമതിയിൽ സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യവുമായി ഹൈബി ഈഡൻ എംപി രംഗത്ത് വന്നിരിക്കുന്നത്.
Content Highlights :Corruption in the construction of Chanderkunj military flats; Hibi Eden demands CBI investigation