
തിരുവനന്തപുരം: ഐ ബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ മുഖ്യമന്ത്രിയെ കാണാനൊരുങ്ങി കുടുംബം. ഏപ്രിൽ ആറിന് ശേഷം മുഖ്യമന്ത്രിയെ കാണാനാണ് കുടുംബത്തിന്റെ തീരുമാനം. മേഘയുടെ മരണത്തിൽ മലപ്പുറം സ്വദേശിയായ ഐ ബി ഉദ്യോഗസ്ഥൻ സുകാന്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ചോദ്യം ചെയ്താൽ മാത്രമായിരിക്കും മകളുടെ മരണകാരണം വ്യക്തമാകൂ എന്നും കുടുംബം പറഞ്ഞു.
എന്നാൽ സുകാന്തിനെ അന്വേഷണ സംഘത്തിന് ഇതുവരെ പിടികൂടാനായിട്ടില്ല. തിരുവനന്തപുരം പേട്ട പൊലീസാണ് കേസ് അന്വേഷിക്കുന്നത്. റെയിൽവേ ട്രാക്കിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തണമെന്നും മേഘയുടെ പിതാവ് ആവശ്യപ്പെട്ടിരുന്നു.
മേഘ ഒറ്റയ്ക്കാണ് റെയിൽവേ ട്രാക്കിൽ ഉണ്ടായിരുന്നതെന്ന് ലോക്കോ പൈലറ്റ് മൊഴി നൽകിയിരുന്നു. ജോലിസ്ഥലത്ത് നിന്നും ഇറങ്ങി റെയിൽവേ ട്രാക്കിലേക്ക് മേഘ എത്തുന്നത് വരെയുള്ള സ്ഥലങ്ങളിലെ സിസിടിവി ദൃശ്യം ശേഖരിച്ചാൽ കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന് വ്യക്തമാകുമെന്ന് കുടുംബം പറയുന്നു.
മേഘയുടെ ഫോണിലേക്ക് അവസാനം വന്ന കോൾ സുകാന്തിൻ്റേതായിരുന്നുവെന്ന് പിതാവ് മധുസൂദനൻ വ്യക്തമാക്കിയിരുന്നു. അതേസമയം മകളുടെ മരണം സംബന്ധിച്ച് കാര്യക്ഷമമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പിതാവ് മധുസൂദനൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് നിവേദനം നൽകിയിട്ടുണ്ട്.
Content Highlights :Megha's death; Family to meet Chief Minister after April 6