
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കലിൽ സമരം ചെയ്യുന്ന ആശ പ്രവർത്തകർക്ക് പിന്തുണയുമായി ഗീവർഗീസ് മാർ കൂറിലോസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ പിന്തുണ രേഖപ്പെടുത്തിയത്. ഇടതുപക്ഷത്തിനു ഹൃദയം നഷ്ടപെടുന്നതിന്റെ സൂചനയാണ് 50 ദിവസമായി പൊരിവെയിലത്തു അടിസ്ഥാന ആവശ്യങ്ങൾക്കായി സമരം ചെയ്യുന്ന ആശമാരോട് സർക്കാർ പുലർത്തുന്ന ഈ അസാധാരണ അവഗണന എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കേന്ദ്രവും സംസ്ഥാനവും അവഗണിക്കുന്ന ആശമാരുടെ ഈ നീതിക്ക് വേണ്ടിയുള്ള സമരത്തെ ഇനിയും ദയവായി അവഗണിക്കരുത്. കേന്ദ്രവും സംസ്ഥാനവും അടിയന്തിരമായി ഇടപ്പെട്ടു ന്യായമായ വേതന വർദ്ധനവ് നടപ്പാക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു.
തുടർന്നും തന്റെ ഐക്യദാർഢ്യം അർപ്പിക്കുകയാണെന്നും ആശമാർക്ക് പിന്തുണ അറിയിച്ചു പരസ്യമായി മുടി മുറിച്ചു ഐക്യദാർഢ്യം നേർന്ന മാർത്തോമാ സഭയിലെ വൈദികരെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും അതാണ് യഥാർത്ഥ ക്രിസ്തു മാർഗം എന്നും
ഗീവർഗീസ് മാർ കൂറിലോസ് ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം സെക്രട്ടേറിയറ്റ് പടിക്കലെ സമരം ആശമാർ കടുപ്പിച്ചിരിക്കുകയാണ്. 50-ാം ദിവസത്തിലേക്ക് സമരം കടന്നപ്പോൾ മുടിമുറിച്ചാണ് ആശമാർ പ്രതിഷേധിച്ചത്. സമര നേതാവ് മിനിയാണ് ആദ്യം മുടിമുറിച്ചത്. പത്മജ എന്ന ആശവർക്കർ തല മുണ്ഡനം ചെയ്തുകൊണ്ടാണ് തന്റെ പ്രതിഷേധം അറിയിച്ചത്. എത്രത്തോളം മുടിമുറിക്കണമെന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണെന്നും സമരനേതാക്കൾ വ്യക്തമാക്കി. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരാണ് ഇവരുടെ തീരുമാനം.
Content Highlights :Geevarghese Mar Koorilos supports the struggle of ASHA activists