
കോട്ടയം: എരുമേലിയിൽ വീടിന് തീപിടിച്ചതിനെ തുടർന്ന് പൊള്ളലേറ്റവരിൽ രണ്ട് പേർ കൂടി മരിച്ചു. കനകപ്പലം സ്വദേശി സത്യപാലൻ, മകൾ അഞ്ജലി എന്നിവരാണ് ആശുപത്രിയിൽ വെച്ച് മരിച്ചത്. ഇതോടെ മരണം മൂന്നായി. പൊള്ളലേറ്റതിനെ തുടർന്ന് സത്യപാലന്റെ ഭാര്യ സീതമ്മ നേരത്തേ മരിച്ചിരുന്നു. മകന്‍ ഉണ്ണിക്കുട്ടന്‍ (22) ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിയുകയാണ്.
ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം നടന്നത്. തീ ആളിപ്പടരുന്നതുകണ്ട് നാട്ടുകാര്‍ ഓടിക്കൂടി. ഇവരാണ് തീയണച്ച് സീതമ്മയേയും സത്യപാലനേയും മക്കളേയും പുറത്തെടുത്തത്. ഉടന്‍ തന്നെ ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സീതമ്മ മരിച്ചു.
സത്യാപാലനേയും മക്കളേയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് സത്യപാലനും മകൾ അഞ്ജലിയും മരിച്ചു. തീ എങ്ങനെ പടര്‍ന്നുപിടിച്ചു എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. വീടിന് തീയിട്ടു എന്നതാണ് സംശയം. കുടുംബാംഗങ്ങള്‍ തമ്മില്‍ കലഹമുണ്ടായിരുന്നതായി അയൽവാസികൾ പറയുന്നു.
Content highlights : House fire incident in Erumeli; Husband and daughter die after wife