
കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ പ്രതിയായ കൊക്കെയ്ന്‍ കേസില്‍ പൊലീസ് അന്വേഷണത്തിലെ പിഴവുകള്‍ എണ്ണിപ്പറഞ്ഞ് വിചാരണക്കോടതി. കേസ് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും അന്വേഷണം നടപടിക്രമങ്ങള്‍ പാലിച്ച് പൂര്‍ത്തിയാക്കുന്നതില്‍ പൊലീസിന് വീഴ്ച്ചപറ്റിയെന്നും വിചാരണക്കോടതി പറഞ്ഞു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധിയുടെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു.
ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെയുളള അഞ്ച് പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചോ എന്ന് പൊലീസ് പരിശോധിച്ചില്ലെന്ന് കോടതി വിലയിരുത്തി. പിടിച്ചെടുത്ത കൊക്കെയ്‌ന്റെ ഘടകങ്ങള്‍ വേര്‍തിരിച്ചുള്ള പരിശോധന നടന്നില്ല. രഹസ്യവിവരം ലഭിച്ചുവെന്ന വാദം പൊലീസ് പട്രോളിംഗ് സംഘം കോടതിയില്‍ തളളിപ്പറഞ്ഞുവെന്നും ഉത്തരവിൽ പറയുന്നു.
ഫെബ്രുവരി 11-നാണ് ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെ കേസിലെ എല്ലാ പ്രതികളെയും എറണാകുളം സെഷന്‍സ് കോടതി വെറുതെ വിട്ടത്. എട്ട് പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. ഇവരില്‍ ഒരാളൊഴികെ എല്ലാവരും വിചാരണ നേരിട്ടിരുന്നു. അഡ്വ. രാമന്‍ പിളളയാണ് ഷൈനിന് വേണ്ടി ഹാരജായത്. 2015 ജനുവരി 15-ന് കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റില്‍ നടത്തിയ റെയ്ഡിലാണ് ഷൈന്‍ ടോം ചാക്കോയും മോഡലുകളും പിടിയിലാകുന്നത്. 2018 ഒക്ടോബറിലായിരുന്നു സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചത്. കേരളത്തിലെ ആദ്യ കൊക്കെയ്ന്‍ കേസായിരുന്നു ഇത്.
Content Highlights: Shine Tom Chacko cocaine case; Trial court lists flaws in investigation