
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി തന്നെയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിൽ സ്ഥാനാർത്ഥിയുടെ ക്ഷാമം ഇല്ലെന്നും ഇടതുമുന്നണി സീറ്റ് നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂർ, സർക്കാരിൻ്റെ വിലയിരുത്തലാകേണ്ട എന്ത് കാര്യമാണുള്ളതെന്നും എം വി ഗോവിന്ദൻ ചോദിച്ചു.
ഇലക്ഷൻ പ്രഖ്യാപനം കാത്തിരിക്കുകയാണ്. സ്ഥാനാർഥി നിർണയത്തെ ചൊല്ലി യുഡിഎഫിൽ തർക്കമുണ്ട്. കോൺഗ്രസിൽ ഭിന്നിപ്പ് ഉണ്ടാകുമോ എന്ന് അവർക്ക് പേടിയുണ്ട്. നിലമ്പൂർ ഇടതുമുന്നണി നിലനിർത്തും. തിരഞ്ഞെടുപ്പൊരുക്കങ്ങൾ എല്ലാം പൂർത്തിയാക്കി. തങ്ങൾക്ക് ആരെയും കാത്തിരിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുനമ്പത്ത് എന്തോ നേടാൻ പോകുന്നുവെന്ന് കരുതിയവർക്ക് കേന്ദ്രമന്ത്രിയുടെ വിശദീകരണം കേട്ടപ്പോൾ കാര്യം ബോധ്യമായി. വഖഫ് നിയമഭേദഗതിയുടെ ചർച്ചയിൽ നിന്ന് ഒളിച്ചോടുന്ന സമീപനമാണ് കോൺഗ്രസ് എംപിമാർ സ്വീകരിച്ചത്. വയനാട് എംപി പാർലമെൻറിൽ ഉണ്ടായിരുന്നില്ല. രാഹുൽ ഗാന്ധി ചർച്ചയിൽ സംസാരിച്ചില്ല. കെ സുധാകരന്‍റെ പേര് ആവർത്തിച്ച് വിളിച്ചിട്ടും സംസാരിച്ചില്ല. പാർട്ടി കോൺഗ്രസ് നടക്കുന്ന സമയമായിട്ടും ഇടത് എംപിമാർ ബില്ലിൻറെ ചർച്ചയിൽ പങ്കെടുത്തുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾ കേരളത്തെ ബാധിക്കുന്ന രീതിയിൽ എത്തിയിരിക്കുകയാണ്. കേന്ദ്ര ഗവൺമെൻ്റ് അമേരിക്കയ്ക്ക് കീഴടങ്ങിയതിനാൽ ഇതിനെതിരെ നിലപാടെടുക്കുന്നില്ല. കേരളത്തിലെ നാലായിരം കോടി രൂപയുടെ സമുദ്ര ഉത്പന്നങ്ങൾ വർഷംതോറും അമേരിക്കയിൽ എത്തുന്നുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
Content Highlights: mv govindan reacts on cm political secretary post