പിടിവിടാതെ പൊലീസ്, ഷൈൻ ടോം ചാക്കോ വീണ്ടും ഹാജരാകണമെന്ന് പൊലീസ് നിർദ്ദേശം

ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് ഷൈന്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചിരുന്നു

dot image

കൊച്ചി: ലഹരി ഉപയോഗിച്ചതിനും ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിച്ചതിനുമായുള്ള കേസിലെ പ്രതി നടൻ ഷൈൻ ടോം ചാക്കോ അന്വേഷണത്തിൻ്റെ ഭാഗമായി വീണ്ടും ഹാജരാകണമെന്ന് പൊലീസ്. ഈ മാസം 21, 22 തീയതികളിൽ ഹാജരാകണമെന്നാണ് പൊലീസ് നിർദ്ദേശം. താൻ ഹാജരാകാമെന്ന് ഷൈൻ അറിയിച്ചതായി പൊലീസ് വ്യക്തമാക്കി.ലഹരികേസിലെ ഒന്നാം പ്രതിയാണ്  ഷൈന്‍. ഷൈനിന്റെ സുഹൃത്ത് അഹമ്മദ് മുര്‍ഷിദാണ് രണ്ടാംപ്രതി. മയക്കുമരുന്ന് ഉപയോഗിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും ഷൈന്‍ ഹോട്ടലില്‍ റൂമെടുത്തത് സുഹൃത്തിനൊപ്പം ലഹരി ഉപയോഗിക്കാനെന്നും എഫ് ഐ ആറില്‍ പറയുന്നു. ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് ഷൈന്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചിരുന്നു. പക്ഷെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയ ദിവസം ലഹരി ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു നടന്‍ പൊലീസിന് നല്‍കിയ മൊഴി.

ഉപയോഗിക്കുന്നത് മെത്താഫെറ്റമിനും കഞ്ചാവുമാണ്. സിനിമാപ്രവര്‍ത്തകരാണ് ലഹരി എത്തിച്ചുനല്‍കുന്നത്. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവുകേസിലെ പ്രതി തസ്ലീമയെ അറിയാം. പലതവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഷൈന്‍ ടോം ചാക്കോ മൊഴി നല്‍കി. ലഹരി ഇടപാടുകളില്‍ തനിക്ക് പങ്കില്ലെന്നാണ് ഷൈനിന്റെ വാദം. ഡാന്‍സാഫ് സംഘത്തെ കണ്ട് ഗുണ്ടകളാണെന്ന് തെറ്റിദ്ധരിച്ചാണ് ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയതെന്നും ചോദ്യംചെയ്യലിനിടെ ഷൈന്‍ പൊലീസിനോട് പറഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഷൈന്‍ ടോം ചാക്കോയെ പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരി ഉപയോഗം, ഗൂഢാലോചന അടക്കമുളള വകുപ്പുകള്‍ പ്രകാരം കേസെടുത്തതിനു പിന്നാലെയാണ് അറസ്റ്റ്. ഷൈന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഹോട്ടലില്‍ ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ലഹരി ഇടപാടുകാരന്‍ സജീറിനെ അറിയാമെന്ന് ഷൈന്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ലഹരി ഇടപാടുകളില്‍ പങ്കില്ലെന്നാണ് ഷൈനിന്റെ വാദം. ഷൈന്‍ പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്നും പൊലീസ് കണ്ടെത്തി. ലഹരി ഇടപാടുകള്‍ ഉണ്ടോ എന്നറിയാനായി ഷൈനിന്റെ വാട്ട്‌സാപ്പ് ചാറ്റുകള്‍, കോളുകള്‍, ഗൂഗിള്‍പേ എന്നിവയും പൊലീസ് പരിശോധിച്ചു വരികയാണ്.

Content Highlights- Police request Shine Tom Chacko to appear again

dot image
To advertise here,contact us
dot image