
പത്തനംതിട്ട: ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ. സമാധാനം പുലരണം എന്ന സന്ദേശമാണ് മാർപാപ്പ ലോകത്തിനു നൽകിയിരുന്നതെന്ന് ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ പറഞ്ഞു. മാർപാപ്പയുടെ ശബ്ദം കേൾക്കാൻ ലോകം കാത്തിരിക്കുമായിരുന്നുവെന്നും ഇനിയത് കേൾക്കാൻ കഴിയില്ല എന്നുള്ളത് വളരെയധികം വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു
ക്ഷമയുടെയും എളിമയുടെയും പൂർണ്ണതയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. യാക്കോബായ സുറിയാനി സഭ അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിക്കുന്നു. മൂന്നു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ പള്ളികളിലും കറുത്ത കൊടി ഉയർത്തുവാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് സുഖം പ്രാപിച്ച് വിശ്രമത്തിലിരിക്കെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം. 35 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം മാര്‍ച്ച് 23നായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രി വിട്ടത്. ഏറ്റവും ഒടുവില്‍ ഈസ്റ്റര്‍ ദിനത്തിലും മാര്‍പാപ്പ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വിശ്വാസികളെ കണ്ടിരുന്നു. ഗാസയില്‍ ഉടന്‍ തന്നെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് തന്റെ ഈസ്റ്റര്‍ സന്ദേശത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പലസ്തീനിലും ഇസ്രയേലിലും കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവര്‍ക്കൊപ്പമാണ് തന്റെ മനസ്സെന്നും പട്ടിണി കിടക്കുന്ന ഒരു ജനതയെ സഹായിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും പോപ് സന്ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നു.
Content Highlights- 'Jacobite Syrian Church mourns the passing of the Pope, declares three days of mourning'