
കോട്ടയം: പാലായിലെ ചായക്കടയിലുണ്ടായ കത്തിക്കുത്തില്‍ ഒരാൾ മരിച്ചു. വള്ളിച്ചിറ വലിയകാലായിൽ പി ജെ ബേബി (60) ആണ് മരിച്ചത്. വള്ളിച്ചിറ ആരംകുഴക്കൽ എഎൽ ഫിലിപ്പോസ് ആണ് ബേബിയെ കുത്തി കൊലപ്പെടുത്തിയത്. വര്‍ഷങ്ങളായി പരിചയമുള്ളവരായിരുന്നു ഇവര്‍. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തര്‍ക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചത്.
ഇരുവരും ഫിലിപ്പോസ് വാടകയ്ക്ക് കൊടുത്തിരുന്ന ചായക്കടയിലിരുന്ന് മുൻ സാമ്പത്തിക ഇടപാടുകളെ പറ്റി സംസാരിക്കുകയായിരുന്നു. എന്നാൽ സംഭാഷണം പതിയെ തർക്കത്തിലേക്ക് നീങ്ങി. പിന്നാലെ ഫിലിപ്പോസ് ബേബിയെ കത്തിയെടുത്ത് കുത്തുകയും ചെയ്തു. മൃതദേഹം പാലായിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കൊലപാതകത്തിന് പിന്നാലെ ഫിലിപ്പോസ് ഓടി രക്ഷപ്പെട്ടു. പൊലീസ് ഇയാൾക്കായി തിരച്ചിൽ നടത്തിവരികയാണ്. പരസ്പര ജാമ്യത്തിൽ സഹകരണ ബാങ്കിൽ നിന്നും വായ്പയും എടുത്തിരുന്നു. ഇതു സംബന്ധിച്ച് ഇരുവരും തമ്മിൽ കാലങ്ങളായി തർക്കമുണ്ടായിരുന്നു.
Content Highlights- They came together for tea, but ended up arguing over financial matters, stabbing each other, and one person died.