
കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായായി സംവിധായകർ ഖാലിദ് റഹ്മാനും അഷ്‌റഫ് ഹംസയും പിടിയിലായ സംഭവത്തിൽ നടപടിയെടുക്കാൻ ഫെഫ്ക. സംവിധായകർക്കെതിരെ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ നടപടിയെടുക്കും. ഇത് സംബന്ധിച്ച് പ്രസിഡൻ്റ് സിബി മലയിൽ നിർദേശം നൽകി.
കേസ് ഗൗരവമായി കാണുന്നുവെന്നും നടപടി സ്വീകരിക്കുന്നതിൽ വലിപ്പച്ചെറുപ്പമില്ല എന്നുമാണ് ഫെഫ്ക നിലപാട്. സിനിമ മേഖലയിലെ ലഹരി ഉപയോഗത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും ഫെഫ്ക അറിയിച്ചിട്ടുണ്ട്. കേസിൽ ഛായാഗ്രഹകൻ സമീർ താഹിറിനെയും എക്സൈസ് ചോദ്യം ചെയ്യും. ഫ്ലാറ്റിൽ നിരന്തരം ലഹരി ഉപയോഗിച്ചിരുന്നുവെന്നാണ് നിഗമനം. സനീറിനെ ഉടൻ നോട്ടീസ് നൽകി വിളിപ്പിക്കും.
ഇന്ന് പുലർച്ചെയാണ് ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ ഇവരുടെ സുഹൃത്ത് ഷാലിഫ് മുഹമ്മദ് എന്നിവരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. സമീർ താഹിറിന്റെ ഫ്‌ളാറ്റില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു.
ഇന്നലെ രാത്രി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. വൈദ്യപരിശോധനയ്ക്കുശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയായിരുന്നു. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് മലയാള സിനിമാ മേഖലയിലെ പ്രമുഖ സംവിധായകര്‍ തന്നെ ലഹരിയുമായി അറസ്റ്റിലാവുന്നത്.
Content Highlights: Fefka to take action against directors who were caught with drugs