ന്യൂഡൽഹി: സുരേഷ് ഗോപിയുടെ വിവാദമായ ഉന്നതകുലജാത പരാമർശം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭയിൽ നോട്ടീസ്. സിപിഐ അംഗം സന്തോഷ് കുമാറാണ് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.
ആദിവാസിവകുപ്പിന്റെ ചുമതലയിൽ ഉന്നതകുലജാതർ വരണമെന്നും വകുപ്പ് വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നുവെന്നുമായിരുന്നു സുരേഷ് ഗോപിയുടെ വിവാദപരാമർശം. ബ്രാഹ്മണനോ നായിഡുവോ ഈ വകുപ്പ് ഭരിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. പരാമർശം വിവാദമായതോടെ പ്രസ്താവന വളച്ചൊടിക്കപ്പെട്ടതാണെന്ന് മാധ്യമങ്ങളുടെ മേൽ പഴിചാരി, പ്രസ്താവന പിന്‍വലിക്കുന്നതായി സുരേഷ് ഗോപി പറഞ്ഞിരുന്നു. താന്‍ പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെങ്കില്‍ വിശദീകരണവും ഇഷ്ടപ്പെടില്ലെന്നും പ്രസ്താവന പിന്‍വലിക്കുന്നുവെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
സുരേഷ് ഗോപിയുടെ ഈ പരാമർശത്തിൽ രൂക്ഷവിമർശനവുമായി നിരവധി രാഷ്ട്രീയനേതാക്കളും സാമൂഹികപ്രവർത്തകരും രംഗത്തെത്തിയിരുന്നു. തങ്ങളെ പോലെ ഉളളവർ അടിമകളായി തുടരണം എന്ന് പറയുകയാണ് എന്നും ഇത്തരം ചർച്ചകൾ പോലും ഉയരുന്നത് ഇന്ത്യക്ക് അപമാനമാണെന്നുമാണ് സി കെ ജാനു പറഞ്ഞത്. പ്രസ്താവന പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും സുരേഷ് ഗോപി ജീർണ്ണിച്ച മനസിന് ഉടമയാണെന്നുമാണ് എം ബി രാജേഷ് പറഞ്ഞത്. രാഷ്ട്രപതി ദ്രൗപദി മുർമു ഗോത്രവിഭാഗത്തിൽ നിന്നുള്ള ആളാണ്. രാഷ്ട്രപതിയെ സംബന്ധിച്ചും ഇതേ അഭിപ്രായമാണോ സുരേഷ് ഗോപിക്ക് ഉള്ളത് എന്നായിരുന്നു മന്ത്രി ആർ കേളു ചോദിച്ചത്.
Content Highlights: CPI notice on rajyasabha on suresh gopi remarks