
ന്യൂ ഡൽഹി: വഖഫ് ബില്ലിന്മേലുള്ള സംയുക്ത പാർലമെന്ററി സമിതി (ജെപിസി) റിപ്പോർട്ട് ഇന്ന് പാർലമെന്റിൽ വെക്കും. സ്‌പീക്കറായിരിക്കും റിപ്പോർട്ട് പാർലമെന്റിൽ വെക്കുക. റിപ്പോർട്ട് സഭയിൽ വെക്കുന്നതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്താനും സാധ്യതയുണ്ട്.
നേരത്തെ, ജെപിസി റിപ്പോർട്ട് ഉടൻ പാർലമെൻ്റിൽ വെയ്ക്കുമെന്ന് ജെപിസി ചെയർമാൻ ജഗദാംബിക പാൽ റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. എല്ലാ വശങ്ങളും പരിശോധിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. പ്രതിപക്ഷത്തിന്റെ എതിർപ്പ് സ്വാഭാവികമാണ്. എല്ലാവർക്കും അഭിപ്രായം അറിയിക്കാനുള്ള അവസരം നൽകിയിരുന്നു. ഭൂരിപക്ഷ അംഗങ്ങളുടെ തീരുമാനത്തിലാണ് റിപ്പോർട്ടെന്നും ജഗദാംബിക പാൽ വ്യക്തമാക്കിയിരുന്നു.
14 ഭേദഗതികളാണ് കമ്മിറ്റി അംഗീകരിച്ചത്. വഖഫ് ബോർഡുകളുടെ ഭരണരീതിയിൽ നിരവധി മാറ്റങ്ങളാണ് ഭേദഗതി ബില്ലിൽ നിർദേശിച്ചിരിക്കുന്നത്. ഇതുപ്രകാരം അമുസ്‌ലിങ്ങളായ രണ്ടുപേരും വനിതാ അംഗങ്ങളും ഭരണസമിതിയിൽ ഇടം നേടും. വഖഫ് കൗൺസിലിന് ഭൂമിയുടെ ഉടമസ്ഥത അവകാശപ്പെടാനും സാധിക്കില്ല.
എന്നാൽ പ്രതിപക്ഷാംഗങ്ങൾ മുന്നോട്ടുവെച്ച എല്ലാ ഭേദഗതി നിർദേശങ്ങളും വോട്ടിനിട്ട് തള്ളിയിരുന്നു. 31 അംഗ ജെപിസിയിലെ 16 പേർ റിപ്പോർട്ടിനെ പിന്തുണച്ചതായി ചെയർമാൻ ജഗദംബികാ പാൽ പറഞ്ഞിരുന്നു. 11 പേർ എതിർത്ത് വോട്ടുചെയ്‌തു. റിപ്പോർട്ട് പരിശോധിക്കാനുള്ള സാവകാശമില്ലെന്നും ജെപിസി യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും പ്രതിപക്ഷാംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും ചെയർമാൻ വഴങ്ങിയിരുന്നില്ല.
ഡിഎംകെയുടെ എ രാജ, എഎപിയുടെ സഞ്‌ജയ് സിങ്, തൃണമൂലിന്റെ കല്യാൺ ബാനർജി, നദീമുൾ ഹഖ്, ശിവസേനയുടെ അരവിന്ദ് സാവന്ത് എന്നിവർ റിപ്പോർട്ടിനോട് വിയോജിച്ച് കുറിപ്പ് നൽകിയിരുന്നു.
Content Highlights: