ന്യൂഡൽഹി: രാജ്യ തലസ്ഥാനം ആരുപിടിക്കും? അതറിയാനുള്ള കാത്തിരിപ്പിലാണ് രാജ്യം. രാവിലെ 8 മണിമുതലാണ് വോട്ടെണ്ണൽ തുടങ്ങുന്നത്. മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരായ അഴിമതി ആരോപണങ്ങൾ മുൻനിർത്തി ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയെ താഴെയിറക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. മറുവശത്ത്, കഴിഞ്ഞ 10 വർഷമായി സർക്കാർ ഡൽഹിയെ എങ്ങനെയാണ് വികസിപ്പിച്ചെടുത്തതെന്ന് അക്കമിട്ട് നിരത്തുകയാണ് ആംആദ്മി പാർട്ടി. എക്സിറ്റ് പോളുകൾ ബിജെപിക്ക് വിജയ പ്രതീക്ഷ നൽകുന്നുമുണ്ട്.
എങ്ങനെയാണ് വോട്ടെണ്ണൽ പ്രക്രിയയെന്ന് നമുക്ക് നോക്കാം.
തിരഞ്ഞെടുപ്പ് കമ്മീഷൻ നാമനിർദ്ദേശം ചെയ്യുന്ന ഒരു സർക്കാർ അല്ലെങ്കിൽ തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥനായ റിട്ടേണിംഗ് ഓഫീസർക്കാണ് ഒരു നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് നടത്തുന്നതിൻറെ ഉത്തരവാദിത്തമുള്ളത്. വോട്ടെണ്ണലിലും റിട്ടേണിംഗ് ഓഫീസറാണ് ചുമതലക്കാരൻ.
വോട്ടെണ്ണൽ പ്രക്രിയ മുഴുവൻ വീഡിയോയിൽ പകർത്തുകയും സിസിടിവി ക്യാമറകൾ ഉപയോഗിച്ച് വോട്ടെണ്ണൽ കേന്ദ്രങ്ങൾ നിരീക്ഷിക്കുകയും ചെയ്യുന്നു. വോട്ടെണ്ണൽ സമയത്ത് വോട്ടെണ്ണൽ ജീവനക്കാർ, റിട്ടേണിംഗ് ഓഫീസർമാർ, സുരക്ഷാ ഉദ്യോഗസ്ഥർ, ഏജന്റുമാർ എന്നിവരെ മാത്രമേ വോട്ടെണ്ണൽ കേന്ദ്രത്തിൻ്റെ അകത്തേക്ക് അനുവദിക്കൂ. വോട്ടെണ്ണൽ പൂർത്തിയാകുന്നതുവരെ പോളിംഗ് ഏജന്റുമാർക്ക് പുറത്തുപോകാൻ കഴിയില്ല.
ഓരോ നിയോജകമണ്ഡലത്തിലെയും സ്ട്രോങ് റൂമിന്റെ പൂട്ട് രാവിലെ 7 മണിയോടെ റിട്ടേണിംഗ് ഓഫീസറും തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രത്യേക നിരീക്ഷകനോ/ നിരീക്ഷകയോ ചേർന്ന് തുറക്കും. തുടർന്ന് മത്സരിക്കുന്ന ഓരോ പാർട്ടിയുടെയും സ്ഥാനാർത്ഥികളുടെയോ പ്രതിനിധികളുടെയോ സാന്നിധ്യത്തിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുക(ഇവിഎം)ൾ പുറത്തെടുക്കും.
1961-ലെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിലെ ചട്ടം 54A പ്രകാരം, രാവിലെ 8 മണിക്ക് പോസ്റ്റൽ ബാലറ്റുകളോടെയാണ് വോട്ടെണ്ണൽ പ്രക്രിയ ആരംഭിക്കുന്നത്. ഇവിഎമ്മിലെ വോട്ടെണ്ണൽ 30 മിനിറ്റിനുശേഷം ആരംഭിക്കും. ആദ്യം ഇവിഎമ്മിന്റെ കൺട്രോൾ യൂണിറ്റ് കൗണ്ടിംഗ് ടേബിളിലേക്ക് കൊണ്ടുവരും. ഓരോ കൺട്രോൾ യൂണിറ്റിലെയും പേപ്പർ സീൽ കേടുകൂടാതെയുണ്ടെന്നും പോൾ ചെയ്ത ആകെ വോട്ടുകൾ ഫോം 17-C യിൽ പറഞ്ഞിരിക്കുന്നവയുമായി പൊരുത്തപ്പെടുന്നുണ്ടെന്നും റിട്ടേണിംഗ് ഓഫീസർ ആദ്യം ഉറപ്പാക്കുന്നു.
തുടർന്ന് ഓരോ സ്ഥാനാർത്ഥിയുടെയും പ്രതിനിധിയുടെ സാന്നിധ്യത്തിൽ, ഓരോ കൺട്രോൾ യൂണിറ്റിലെയും യുണീക്ക് ഐഡിയും സീലും ആർഒ പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. ഒരു ബട്ടൺ അമർത്തുമ്പോൾ, കൺട്രോൾ യൂണിറ്റ് ഓരോ സ്ഥാനാർത്ഥിക്കും ലഭിച്ച വോട്ടുകളുടെ എണ്ണം കാണിക്കും. ഈ കണക്കുകൾ കൗണ്ടിംഗ് സൂപ്പർവൈസർക്കും പോളിംഗ് ഏജന്റുമാർക്കും കാണിച്ച ശേഷം ഫോം 17C യുടെ രണ്ടാം ഭാഗത്തിൽ രേഖപ്പെടുത്തും.
ഇവിഎമ്മുകൾ ഫലം പ്രദർശിപ്പിക്കുന്നതിൽ പരാജയപ്പെട്ടാലോ അല്ലെങ്കിൽ കൺട്രോൾ യൂണിറ്റിന്റെ ഡിസ്പ്ലേ പാനലിൽ എന്തെങ്കിലും തകരാർ സംഭവിച്ചാലോ, എണ്ണുന്നതിനായി വിവിപാറ്റ് സ്ലിപ്പുകൾ ഉപയോഗിക്കും. ഓരോ സ്ഥാനാർത്ഥിയുടെയും കൗണ്ടിംഗ് സൂപ്പർവൈസറും പോളിംഗ് ഏജന്റുമാരും ഫോം 17C-യിൽ ഒപ്പിടണം. അതിൽ ഓരോ കൺട്രോൾ യൂണിറ്റിന്റെയും സ്ഥാനാർത്ഥി തിരിച്ചുള്ള ഫലം പരാമർശിക്കുന്നു. തുടർന്ന് അത് ആർഒയ്ക്ക് അയയ്ക്കുകയും അന്തിമ ഫല ഷീറ്റ് തയ്യാറാക്കുകയും ചെയ്യും.
കൺട്രോൾ യൂണിറ്റുകളുടെ എണ്ണൽ പൂർത്തിയായ ശേഷം, വിവിപാറ്റ് സ്ലിപ്പുകൾ എണ്ണുന്നതിനായി എടുക്കും. ഓരോ നിയോജകമണ്ഡലത്തിലെയും അഞ്ച് പോളിംഗ് സ്റ്റേഷനുകളിൽ നിന്ന് ക്രമരഹിതമായി തിരഞ്ഞെടുത്ത വിവിപാറ്റ് സ്ലിപ്പുകൾ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കേണ്ടത് നിർബന്ധമാണ്.
രണ്ട് സ്ഥാനാർത്ഥികൾക്ക് തുല്യമായ വോട്ട് ലഭിച്ചാൽ വിജയിയെ പ്രഖ്യാപിക്കാൻ നറുക്കെടുപ്പ് നടത്തും.
ആർഒ ഫലം പ്രഖ്യാപിക്കുകയും വിജയിക്കുന്ന സ്ഥാനാർത്ഥിക്ക് വിജയ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യുന്നു.
വോട്ടെണ്ണൽ തീർന്നതിന് ശേഷം, എന്തെങ്കിലും ക്രമക്കേട് നടന്നതായി സംശയം തോന്നിയാൽ, പോളിംഗ് ഏജന്റിന് വീണ്ടും വോട്ടെണ്ണൽ ആവശ്യപ്പെടാം.
വോട്ടെണ്ണൽ പ്രക്രിയയ്ക്ക് ശേഷം ഇവിഎമ്മുകൾ സ്ട്രോങ് റൂമിലേക്ക് തിരികെ നൽകും. വോട്ടെണ്ണൽ ദിവസത്തിന് ശേഷം 45 ദിവസത്തേക്ക് ഇവിഎമ്മുകൾ സ്ട്രോങ് റൂമിൽ സൂക്ഷിക്കണമെന്ന് തിരഞ്ഞെടുപ്പ് നിയമങ്ങൾ നിർദ്ദേശിക്കുന്നു.
Content Highlights: How Votes Are Counted in delhi