![search icon](https://www.reporterlive.com/assets/images/icons/search.png)
ഗുവാഹത്തി: അസമില്‍ അരുംകൊല നടത്തിയതിന് പിന്നാലെ ജീവനൊടുക്കി മധ്യവയസ്കൻ. ഭാര്യയേയും, ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളെയുമാണ് 47 കാരൻ കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നു. ഗുവാഹത്തിയിലാണ് സംഭവം നടന്നത്. ലോഹിത് തകുരിയ എന്നയാളാണ് ഭാര്യ ജൂലി ദേകയേയും അവരുടെ പതിനഞ്ചുകാരിയായ മകളേയും കൊലപ്പെടുത്തി ജീവനൊടുക്കിയത്. ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇയാളെ കോടതി ശിക്ഷിച്ചിരുന്നു. കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു ഇയാൾ കൊല നടത്തിയത്.
നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേയില്‍ ഡീസല്‍ എഞ്ചിന്‍ സഹായിയായി ജോലി ചെയ്തുവരികയായിരുന്നു ജൂലി. ഭര്‍ത്താവിന്റെ മരണശേഷം ദേകയ്ക്ക് കാരുണ്യ അടിസ്ഥാനത്തിലാണ് റെയില്‍വേയിൽ ജോലി ലഭിച്ചത്. പിന്നീട് തകുരിയയെ വിവാഹം കഴിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് തകുരിയ മകളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് ചൂണ്ടിക്കാട്ടി ജൂലി പൊലീസില്‍ പരാതി നല്‍കുന്നത്. സംഭവത്തില്‍ പോക്‌സോ ഉള്‍പ്പെടെ ചുമത്തി പൊലീസ് കേസെടുക്കുകയും തകുരിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് കേസിൽ ജാമ്യം ലഭിച്ച് ഇയാള്‍ പുറത്തിറങ്ങിയത്. തുടർന്ന് വീട്ടിൽ എത്തിയ ഇയാൾ ചൊവ്വാഴ്ച രാത്രി ഭാര്യയേയും മകളേയും കൊലപ്പെടുത്തുതയായിരുന്നു
വീട്ടിൽ നിന്ന് ബഹളം കേട്ടെങ്കിലും അയൽവാസികൾ ഇത് കാര്യമാക്കിയിരുന്നില്ല. പിറ്റേദിവസം ഉച്ചയായിട്ടും കുടുംബത്തെ പുറത്തുകാണാതായതോടെ അയൽവാസികൾക്ക് സംശയമായി. തുടർന്ന് അയൽവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി പരിശോധിച്ചപ്പോൾ മൂന്ന് പേരെയും മരിച്ച നിലയിൽ കണ്ടെത്തി. ജൂലിയെ തലയ്ക്കടിയേറ്റ് മരിച്ച നിലയിലും മകളെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലുമായിരുന്നു കണ്ടെത്തിയത്. തകുരിയെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. മൂന്ന് പേരുടേയും മൃതദേഹങ്ങൾ പൊലീസ് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Content Highlight: Days After Release From Jail, Man Kills Wife, Daughter; killed self