'അമിത് ഷായുടെ ജീവിതം കുറച്ച് പേർക്കേ അറിയൂ, പുസ്തകമാക്കണം'; ഫാൻസിന്റെ ആവശ്യം എൻസിഇആർടിക്ക് കൈമാറി കേന്ദ്രം

രാജ്യത്തെ സുരക്ഷിതമാക്കാനാണ് ആർട്ടിക്കിൾ 370 അമിത് ഷാ റദ്ദാക്കിയത് എന്നും ശുക്ല അഭിപ്രായപ്പെട്ടു

dot image

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാഷ്ട്രീയ ജീവിതവും അനുഭവങ്ങളും പുസ്തകമാക്കണമെന്ന് ആവശ്യം. ​ഗോരഖ്പുർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന 'അമിത് ഷാ യൂത്ത് ബ്രി​ഗേഡ്' എന്ന ഫാൻ ക്ലബ്ബാണ് നിവേദനം നൽകിയത്. അമിത് ഷായുടെ ജീവിതം പുസ്തകമാക്കണം, ഇത് വിദ്യാർത്ഥികളെ പഠിപ്പിക്കണമെന്നുമാണ് ഫാൻ ക്ലബ്ബിന്റെ ആവശ്യം. ക്ലബ്ബിന്റെ പ്രസിഡന്റ് ശുക്ലയാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന് നിവേദനം നൽകിയത്. ഈ നിവേദനം കേന്ദ്ര സർക്കാർ എൻസിഇആർടിക്ക് കൈമാറി എന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

അമിത് ഷായുടെ രാഷ്ട്രീയ ജീവിതത്തെ കുറിച്ച് വളരെ കുറച്ച് പേർക്ക് മാത്രമേ അറിയുകയുളളൂവെന്ന് ശുക്ല പറഞ്ഞു. അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ചും രാജ്യത്തിന് വേണ്ടിയുളള സംഭാവനയും ഉൾപ്പെടുത്തി പുസ്തകമെഴുതണം. പുസ്തകം പ്രസിദ്ധീകരിക്കുകയും അത് വിദ്യാലയങ്ങളിൽ പഠിപ്പിക്കുകയും ചെയ്താൽ അദ്ദേഹത്തെ കുറിച്ച് കൂടുതൽ പേർക്ക് പഠിക്കാൻ പറ്റും. അമിത് ഷായെ കുറിച്ച് ​ഗവേഷണം നടത്താനും ഈ പുസ്തകം സഹായിക്കുമെന്നും ശുക്ല പറഞ്ഞു.

അമിത് ഷാ സമ്പന്ന കുടുംബത്തിലാണ് ജനിച്ചത് എന്നും ശുക്ല പറഞ്ഞു. സമ്പന്ന കുടുംബത്തിലാണ് ജനിച്ചത് എങ്കിലും അദ്ദേഹം എല്ലാ സൗഭാ​ഗ്യങ്ങളും വേണ്ടെന്ന് വച്ചു. രാജ്യത്തെ സുരക്ഷിതമാക്കാനാണ് ആർട്ടിക്കിൾ 370 അമിത് ഷാ റദ്ദാക്കിയത് എന്നും ശുക്ല അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഡിസംബറിലാണ് ഇത് സംബന്ധിച്ച് ശുക്ല വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്ത് നൽകിയത്. മന്ത്രാലയത്തിന് കീഴിലുളള സ്കൂൾ എജ്യുക്കേഷൻ ആൻഡ് ലിറ്ററിസി ക്ലബ്ബിന് ലഭിച്ച ഈ നിവേദനം കേന്ദ്രം എൻസിഇആർടിക്ക് കൈമാറി എന്നാണ് റിപ്പോർട്ട്.

Content Highlights: A Fan Club Demanded to Central Government Making Amit Shah Biography Book for Students

dot image
To advertise here,contact us
dot image