
പൂനെ: 300 പൂച്ചകളെ ഫ്ലാറ്റിനുളളിൽ താമസിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ 'നാറ്റക്കേസ്' ഇപ്പോൾ മഹാരാഷ്ട്രയിൽ ചർച്ചാ വിഷയമായിരിക്കുകയാണ്. കടുത്ത ദുർഗന്ധത്തെ തുടർന്ന് താമസക്കാർ നടത്തിയ പരിശോധനയിലാണ് ഒരു ഫ്ലാറ്റിനുളളിൽ 300 പൂച്ചകളെ വളർത്തുന്നതായി കണ്ടെത്തിയത്. പൂനെ മാർവൽ ബൗണ്ടി സൊസൈറ്റി അപ്പാർട്ട്മെന്റിലാണ് സംഭവം. റിങ്കു ഭരദ്വജ്, സഹോദരി റിതു ഭരദ്വജ് എന്നിവരുടെ ഉടമസ്ഥതയിലുളള ഫ്ലാറ്റിലാണ് വൃത്തിഹീനമായ സാഹചര്യത്തിൽ പൂച്ചകളെ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസിലും പൂനെ മുൻസിപ്പൽ കോർപ്പറേഷനിലും മറ്റ് താമസക്കാർ പരാതി നൽകി.
ഫ്ലാറ്റിനുളളിൽ പൂച്ചകളുടെ കാഷ്ടവും മൂത്രവും അടിഞ്ഞുകൂടിയതാണ് നാറ്റത്തിന് കാരണമായത്. നാറ്റത്തെ തുടർന്ന് മറ്റ് താമസക്കാർ എല്ലായിടത്തും പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഫ്ലാറ്റിൽ എത്തിയപ്പോൾ റിങ്കുവും റിതുവും വാതിൽ തുറക്കാനോ പൂച്ചകളെ മാറ്റാനോ സമ്മതിച്ചില്ല. പിന്നാലെ അയൽവാസികൾ പരാതി കൊടുക്കുകയായിരുന്നു.
പിന്നീട് പൂനെ പൊലീസും മുൻസിപ്പൽ കോർപ്പറേഷൻ ഡോക്ടറും എത്തി പരിശോധിച്ചപ്പോഴാണ് ശോചനീയാവസ്ഥയിൽ വളരുന്ന പൂച്ചകളുടെ ജീവിതം പുറംലോകം അറിയുന്നത്. വലിയ പൂച്ചകൾ മുതൽ പൂച്ച കുഞ്ഞുങ്ങൾ വരെ ഫ്ലാറ്റിന് അകത്തുണ്ട്. മൂന്ന് മുറികളുളള വീട്ടിൽ അടുക്കളയിലും കട്ടിലിലും മേശയിലും കസേരയിലും എന്തിന് കക്കൂസിൽ വരെ പൂച്ചകളുടെ വിളയാട്ടമായിരുന്നു. ഫ്ലാറ്റിനകത്ത് പരക്കെ വിസർജ്യവും ഉണ്ടായിരുന്നു. ഫ്ലാറ്റിനകത്തെ പൂച്ചകളുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
പരിശോധനയിൽ പൂച്ചകൾക്ക് ഉടമകൾ വാക്സിനേഷൻ നൽകാറില്ലെന്നും വന്ധ്യംകരണം നടത്തിയിട്ടില്ലെന്നും കണ്ടെത്തി എന്ന് ഹഡപ്സർ സ്റ്റേഷനിലെ സീനിയർ പൊലീസ് ഇൻസ്പെക്ടർ സഞ്ജയ് മൊഗാലെ പറഞ്ഞു. ഗർഭിണികളായ പൂച്ചകളും ഫ്ലാറ്റിനകത്ത് ഉണ്ടായിരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.
#ExpressPune | Over 300 cats found in unhygienic conditions at Hadapsar apartment; #Pune authorities direct owners to shift them
— The Indian Express (@IndianExpress) February 17, 2025
(Express Videos)https://t.co/vswSd4wD32 pic.twitter.com/Nkre5hOVmF
Content Highlight: Police Found 300 Cats in a Flat Pune Apartment Muncipal Corporation Steps in