
ചെന്നൈ: ഒബിസി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നതിനിടെ തെറ്റായ ഒടിപി നല്‍കിയതിന്റെ പേരില്‍ പിതാവ് വഴക്ക് പറഞ്ഞതിന് പിന്നാലെ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. തമിഴ്‌നാട്ടിലാണ് സംഭവം. വിലുപ്പുരം സ്വദേശിനിയും നീറ്റ് വിദ്യാര്‍ത്ഥിനിയുമായ ഇന്ദു ആണ് ജീവനൊടുക്കിയത്. പത്തൊന്‍പത് വയസായിരുന്നു.
ഒബിസി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുകയായിരുന്ന പിതാവ് മകളെ വിളിച്ച് ഫോണില്‍ വന്ന ഒടിപി പറയാന്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടി രണ്ട് തവണ ഒടിപി പറഞ്ഞുകൊടുത്തെങ്കിലും തെറ്റിപ്പോയി. ഇതോടെ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിച്ചില്ല. പിന്നീട് അപേക്ഷ നല്‍കിയെങ്കിലും വീട്ടില്‍ തിരിച്ചെത്തിയ പിതാവ് മകളെ വഴക്കുപറഞ്ഞു. ഇതില്‍ മനംനൊന്ത് പെണ്‍കുട്ടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
നീറ്റ് പരീക്ഷയില്‍ മികച്ച പ്രകടനം നടത്താനാകുമോ എന്ന ആശങ്ക മൂലമാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഈ വാദം പൊലീസ് തള്ളിക്കളഞ്ഞു. പ്ലസ്ടു പഠനത്തിന് ശേഷം പെണ്‍കുട്ടി പുതുച്ചേരിയിലെ സ്വകാര്യ പരിശീലന കേന്ദ്രത്തില്‍ നീറ്റ് കോച്ചിങിന് പോയിരുന്നു. കഴിഞ്ഞ വര്‍ഷം പരീക്ഷ എഴുതിയിരുന്നെങ്കിലും അഡ്മിഷന്‍ ലഭിച്ചിരുന്നില്ല.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Content Highlights- tamil nadu neet aspirant kills self after father's scolding over wrong otp