
ജയ്പൂർ: റെയ്ഡിനിടെ ഒരു മാസം പ്രായമായ കുഞ്ഞ് ചവിട്ടേറ്റ് മരിച്ച സംഭവത്തിൽ പൊലീസുദ്യോഗസ്ഥനെതിരെ കേസ്. അൽവാർ സ്വദേശി ഇമ്രാൻ ഖാന്റെ ഒരു മാസം പ്രായമായ കുഞ്ഞാണ് മരിച്ചത്. റെയ്ഡ് എന്ന പേരിൽ പുലർച്ചെ വീട്ടിലെത്തിയ പൊലീസ് ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിന്റെ തലയിൽ ചവിട്ടുകയായിരുന്നു. കുഞ്ഞ് തത്ക്ഷണം മരിച്ചു.
രാജസ്ഥാനിലെ അൽവാറിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം പുലർച്ചെ ആറ് മണിയോടെയാണ് പൊലീസുദ്യോഗസ്ഥർ റെയ്ഡ് എന്ന പേരിൽ ഇമ്രാൻ്റെ വീട്ടിലെത്തുന്നത്. പിന്നാലെ ഉറങ്ങിക്കിടക്കുകയായിരുന്ന ഇമ്രാനെയും ഭാര്യയെയും വീടിന് പുറത്താക്കി. ഇതിനിടെയാണ് കുഞ്ഞിന്റെ തലയിൽ പൊലീസുകാരൻ ചവിട്ടുന്നത്.
'കുഞ്ഞിനൊപ്പം ഞാൻ കട്ടിലിൽ കിടക്കുകയായിരുന്നു. പെട്ടെന്നാണ് പൊലീസുകാർ വീട്ടിലെത്തിയത്. അവർ എന്നെ കട്ടിലിൽ നിന്ന് വലിച്ചിട്ട ശേഷം മുറിയിൽ നിന്ന് പുറത്താക്കി. ഭർത്താവിനേയും മുറിയിൽ നിന്ന് പുറത്താക്കി. ഇതിന് പിന്നാലെ പൊലീസുദ്യോഗസ്ഥൻ കുഞ്ഞിനെ തലയിൽ ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു., ഇത് കൊലപാതകമാണ്.ഞങ്ങൾക്ക് നീതി ലഭിക്കണം', ഇമ്രാന്റെ ഭാര്യ റാസിദയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
സംഭവത്തിന് പിന്നാലെ പ്രതിയായ പൊലീസുകാരനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതോടെ ആരോപണ വിധേയനായ പൊലീസുദ്യോഗസ്ഥനെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളെ കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോർട്ട്.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇമ്രാന്റെ വീട്ടിലെത്തിയത്. എന്നാൽ ഇമ്രാന്റെ പേര് എഫ്ഐആറിൽ ഉണ്ടായിരുന്നില്ലെന്ന് അൽവാർ എസ്പി സഞ്ജീവ് നയ്ൻ വ്യക്തമാക്കി. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്ക് ബന്ധമില്ലെന്ന് ഇമ്രാനും പറഞ്ഞു.
അതേസമയം സാമ്പത്തിക തട്ടിപ്പിന്റെ പേരിൽ സംസ്ഥാനത്ത് പൊലീസുകാർ സാധാരണക്കാരായ ജനങ്ങളെ പീഡിപ്പിക്കുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് ടീക്കാറാം ജുള്ളി പറഞ്ഞു. റെയ്ഡ് എന്ന വ്യാജേനെയെത്തി ജനങ്ങളുടെ പണം കവരുകയാണ് പൊലീസ്. വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlight: One month old infant died after policeman stepped over its head in Rajasthan