
ന്യൂഡൽഹി; ലോക്സഭാ മണ്ഡല പുനർനിർണ്ണയ വിഷയത്തിൽ എതിർപ്പുമായി കോൺഗ്രസ്. ജനസംഖ്യാ അനുപാതത്തിൽ മണ്ഡല പുനർനിർണ്ണയം അംഗീകരിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വ്യക്തമാക്കി. മണ്ഡല പുനർനിർണ്ണയം നടന്നാൽ തെക്കെ ഇന്ത്യൻ സംസ്ഥാനങ്ങളുടെ പ്രതിനിധ്യം കുറയുമെന്നും ജനങ്ങൾ ഇതിനെതിരെ ഒന്നിക്കണമെന്നും ഖർഗെ പറഞ്ഞു.
മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഈ മാസം 22ന് ചെന്നൈയിൽ ജോയിൻ്റ് ആക്ഷൻ കമ്മിറ്റി യോഗം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്ക് യോഗത്തിലേയ്ക്ക് ക്ഷണമുണ്ട്. എംകെ സ്റ്റാലിന്റെ ക്ഷണം പിണറായി വിജയൻ സ്വീകരിച്ചിട്ടുണ്ട്. സ്റ്റാലിൻ്റെ പ്രതിനിധികളായ സംസ്ഥാന ഐടി മന്ത്രി പളനിവേൽ ത്യാഗരാജൻ, ഡോ. തമിഴച്ചി തങ്കപാണ്ഡ്യൻ എംപി എന്നിവർ ഓഫീസിൽ വന്നാണ് ക്ഷണക്കത്ത് നൽകിയത്.
അതേസമയം ലോക്സഭാ മണ്ഡല പുനർനിർണ്ണയ വിഷയത്തിൽ അഭിപ്രായ സമന്വയം വഴി തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു. ഏകപക്ഷീയമായി പാർലമെൻ്റ് മണ്ഡല പുനർനിർണയം നടത്താനുള്ള കേന്ദ്ര സർക്കാർ ശ്രമത്തിനെതിരെയുള്ള തമിഴ്നാടിൻ്റെ യോജിച്ച നീക്കത്തിന് ഐക്യദാർഢ്യം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Content Highlights :Lok Sabha constituency re-delimitation; Congress opposes