2002ലേത് ഇതുവരെ ഗുജറാത്തിൽ ഉണ്ടായതിൽ വെച്ച് ഏറ്റവും വലിയ കലാപമാണെന്ന ധാരണ സൃഷ്ടിക്കാൻ ശ്രമിച്ചു; നരേന്ദ്ര മോദി

കോടതികൾ ഒന്നിലധികം തവണ തന്റെ പേര് ഒഴിവാക്കിയിട്ടും രാഷ്ട്രീയ എതിരാളികൾ തന്നെ ശിക്ഷിക്കാൻ തെറ്റായ ഒരു കഥ സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നും ​നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി

dot image

ന്യൂഡൽഹി: 2002ലെ കലാപം ഗുജറാത്തിൽ ഇതുവരെ ഉണ്ടായതിൽ വെച്ച് ഏറ്റവും വലിയ കലാപമാണെന്ന ധാരണ സൃഷ്ടിക്കാൻ കൂട്ടായ ശ്രമം നടന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് യാഥാർത്ഥ്യത്തിൽ നിന്നും വളരെ അകലെ നിൽക്കുന്ന വിവരണമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ലെക്സ് ഫ്രിഡ്മാനുമൊത്തുള്ള പോഡ്‌കാസ്റ്റിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം.

താൻ ചിത്രത്തിൽ വരുന്നതിന് വളരെ മുമ്പുതന്നെ ഗുജറാത്തിന് അക്രമത്തിന്റെ ഒരു നീണ്ട ചരിത്രമുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് എല്ലാ വർഷവും കലാപങ്ങൾ എങ്ങനെ സംഭവിച്ചുവെന്നും അദ്ദേഹം വിവരിച്ചു. എന്നാൽ 2002 മുതൽ ഒരു വർഗീയ കലാപവും ​ഗുജറാത്തിൽ ഉണ്ടായിട്ടില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

'2002 ന് മുമ്പുള്ള വിവരങ്ങൾ നിങ്ങൾ അവലോകനം ചെയ്താൽ ഗുജറാത്തിൽ പതിവായി കലാപങ്ങൾ ഉണ്ടായതായി നിങ്ങൾക്ക് കാണാൻ കഴിയും. ചിലയിടങ്ങളിൽ നിരന്തരം കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. പട്ടം പറത്തൽ മത്സരങ്ങളിലും എന്തിന് സൈക്കിളുകൾ കൂട്ടിയിടിക്കുന്നത് പോലുള്ള നിസ്സാരകാര്യങ്ങളുടെ പേരിൽ പോലും വർഗീയ അക്രമങ്ങൾ പൊട്ടിപ്പുറപ്പെടുമായിരുന്നു'വെന്നും നരേന്ദ്ര മോദി പറഞ്ഞു.

കോടതികൾ ഒന്നിലധികം തവണ തന്റെ പേര് ഒഴിവാക്കിയിട്ടും രാഷ്ട്രീയ എതിരാളികൾ തന്നെ ശിക്ഷിക്കാൻ തെറ്റായ ഒരു കഥ സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നും ​നരേന്ദ്ര മോദി ചൂണ്ടിക്കാണിച്ചു. 'ആ സമയത്ത് ‍ഞങ്ങളുടെ രാഷ്ട്രീയ എതിരാളികൾ അധികാരത്തിലായിരുന്നു. സ്വാഭാവികമായും അവർ ഞങ്ങൾക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും നിലനിൽക്കണമെന്ന് ആഗ്രഹിച്ചു. ഞങ്ങൾ ശിക്ഷിക്കപ്പെടുന്നത് കാണാൻ അവർ ആഗ്രഹിച്ചു. അവരുടെ അക്ഷീണ ശ്രമങ്ങൾക്കിടയിലും, ജുഡീഷ്യറി രണ്ടുതവണ സ്ഥിതിഗതികൾ സൂക്ഷ്മമായി വിശകലനം ചെയ്യുകയും ഒടുവിൽ ഞങ്ങൾ പൂർണ്ണമായും നിരപരാധികളാണെന്ന് കണ്ടെത്തുകയും ചെയ്തു,' പ്രധാനമന്ത്രി പറഞ്ഞു.

അങ്ങേയറ്റം അസ്ഥിരമായ ഒരു കാലഘട്ടമായിരുന്നു അതെന്ന് 2002 ലെ കലാപത്തിലേക്ക് നയിച്ച ഗോധ്ര ട്രെയിൻ കത്തിക്കൽ സംഭവത്തെ അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയിലും ലോകമെമ്പാടും അക്കാലത്ത് നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലം ചൂണ്ടിക്കാണിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. 'സങ്കൽപ്പിക്കാനാവാത്തത്ര വലിയ ദുരന്തമായിരുന്നു അത്. ആളുകളെ ജീവനോടെ ചുട്ടുകൊല്ലുകയായിരുന്നു. കാണ്ഡഹാർ ഹൈജാക്കിംഗ്, പാർലമെന്റ് ആക്രമണം, 9/11 തുടങ്ങിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു നിരവധി ആളുകളെ കൊല്ലുകയും ജീവനോടെ ചുട്ടുകൊല്ലുകയും ചെയ്ത സംഭവം ഉണ്ടായത്. അത്തരമൊരു പശ്ചാത്തലത്തിൽ സ്ഥിതി​ഗതികൾ എത്രത്തോളം പിരിമുറുക്കം നിറഞ്ഞതും അസ്ഥിരവുമായിരുന്നുവെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ', പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. താൻ ഗുജറാത്ത് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മൂന്ന് ദിവസത്തിന് ശേഷമാണ് അക്രമം നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എട്ട് മുതൽ പത്ത് മാസത്തിനുള്ളിൽ, രക്തച്ചൊരിച്ചിലിനും നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുന്നതിനും കാരണമായ ഭീകരാക്രമണങ്ങൾ അന്താരാഷ്ട്ര തലത്തിൽ നടന്നു. ഇത്രയും പിരിമുറുക്കമുള്ള അന്തരീക്ഷത്തിൽ, ചെറിയ തീപ്പൊരി പോലും അശാന്തിക്ക് തിരികൊളുത്തുമെന്ന് വേൾഡ് ട്രേഡ് സെൻ്റർ, പാർലമെന്റ്, ജമ്മു കശ്മീർ നിയമസഭ എന്നിവയ്‌ക്കെതിരായ ആക്രമണങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

താൻ മുഖ്യമന്ത്രിയായി അധികാരമേറ്റ സമയം വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് നരേന്ദ്ര മോദി പറഞ്ഞു. 'വിനാശകരമായ ഭൂകമ്പത്തിൽ' നിന്ന് ​ഗുജറാത്ത് കരകയറുന്ന സമയത്തായിരുന്നു താൻ അധികാരമേറ്റെടുത്തതെന്ന് മോദി അനുസ്മരിച്ചു. അധികാരമേറ്റ ആദ്യ വർഷത്തിൽ തന്നെ ​ഗുജറാത്ത് കലാപം ഉണ്ടായതും മോദി ചൂണ്ടിക്കാണിച്ചു. സർക്കാരുമായി ബന്ധപ്പെട്ട് യാതൊരു മുൻ പരിചയവുമില്ലാത്ത ഒരാളായിരുന്നു താനെന്നും നരേന്ദ്ര മോദി പോഡ്കാസ്റ്റിൽ ചൂണ്ടിക്കാണിച്ചു.

Content Highlights: Narendra Modi reflects on 2002 Godhra riots Misinformation that they were biggest ever

dot image
To advertise here,contact us
dot image