നേവി ഉദ്യോഗസ്ഥൻ്റെ കൊലപാതകം: ജയിൽ ഭക്ഷണം വേണ്ട, ലഹരി ആവശ്യപ്പെട്ട് സംഘർഷമുണ്ടാക്കി ഭാര്യ മുസ്കാനും കാമുകനും

പ്രതികൾ ജയിലിലെ ഡീ അഡിക്‌ഷൻ കേന്ദ്രത്തിൽ ചികിത്സയിലാണ്

dot image

ന്യൂഡൽഹി: ഉത്തർപ്രദേശിലെ മീററ്റിൽ നേവി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭാര്യ മുസ്കാൻ റസ്തഗിയും സുഹൃത്ത് സാഹിൽ ശുക്ലയും ജയിലിൽ ലഹരി ആവശ്യപ്പെട്ട് സംഘർഷമുണ്ടാക്കുന്നതായി പൊലീസ്. ഇരുവരും ലഹരിക്ക് അടിമകളാണെന്നും ലഹരി കിട്ടാത്തതു മൂലം സ്വയം മുറിവേൽപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്ത് കടുത്ത സുരക്ഷയിലാണ് പാർപ്പിച്ചിരിക്കുന്നതെന്നും ജയിൽ അധികൃതർ വ്യക്തമാക്കി.

തനിക്ക് മോർഫിൻ കുത്തിവയ്പ്പുകൾ എങ്കിലും നൽകാൻ മുസ്കാൻ ജയിൽ അധികൃതരോട് ആവശ്യപ്പെട്ടതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ലഹരി ലഭിക്കാത്തത് മൂലം കഴിക്കാൻ വിസമ്മതിക്കുകയാണെന്നും ജയിൽ അധികൃതർ പറഞ്ഞു. പ്രതികളുടെ രക്തപരിശോധനയിൽ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്ന് കണ്ടെത്തിയിരുന്നു. പ്രതികൾ ജയിലിലെ ഡീ അഡിക്ഷൻ കേന്ദ്രത്തിൽ ചികിത്സയിലാണ്.

എന്നാൽ സൗരഭ് രജ്പുതിനെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ സിമന്റ് ഡ്രമ്മിൽ നിക്ഷേപിച്ചതിന് ശേഷം ഇവർ മണാലിയിലും കസോളും സന്ദർശനം നടത്തിയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മണാലിയിൽ മുസ്കാനും സഹിലും ഹോളി ആഘോഷിക്കുന്നതിൻ്റെ ദ്യശ്യങ്ങൾ പുറത്ത് വന്നു. ഹോളി പാർട്ടിയുടെ വീഡിയോയിൽ മുസ്കാനും സാഹിലും പുഞ്ചിരിക്കുന്നതും സംഗീതത്തിനൊത്ത് നൃത്തം ചെയ്യുന്നതും കാണാം. എന്നാൽ സൗരഭ് രജ്പുതിനെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ സിമന്റ് ഡ്രമ്മിൽ നിക്ഷേപിച്ചതിന് ശേഷമാണ് ഇരുവരും മണാലിയിൽ എത്തിയതെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. മാർച്ച് 10 ന് കസോളിലെ ഹോട്ടൽ പൂർണിമയിൽ മുറിയെടുത്തിരുന്നതായും ആറ് ദിവസം 203-ാം നമ്പർ മുറിയിൽ താമസിച്ചതിന് ശേഷം മാർച്ച് 16 ന് അവർ നാട്ടിലേക്ക് തിരിച്ച് പോയതായുമാണ് ഹോട്ടൽ ജീവനക്കാരനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തിരുന്നു.

കസോളിൽ എത്തുന്നതിന് മുമ്പ് അവർ മണാലിയിലായിരുന്നുവെന്നും ഇരുവരും കസോളിലെ ഹോട്ടലിലേക്ക് ടാക്സി പിടിച്ചാണ് എത്തിയതെന്നും ഹോട്ടൽ ജീവനക്കാരൻ പറഞ്ഞു. ഹോട്ടലിലെത്തിയ ഇരുവരും കൂടുതൽ സമയവും റൂമിൽ തന്നെയാണ് ചിലവഴിച്ചതെന്ന് ഹോട്ടൽ ജീവനക്കാർ പറയുന്നു. ദിവസത്തിൽ ഒരു തവണ മാത്രമാണ് അവർ റൂമിന് പുറത്തേക്ക് വന്നതെന്നും ജീവനക്കാർ വ്യക്തമാക്കി.ഹോട്ടലിലെത്തിയ ഇരുവരോടും ഐഡി കാർഡ് നൽകുവാൻ ആവശ്യപ്പെട്ടുവെങ്കിലും മുസ്കാൻ ഇതിന് തയാറായില്ല. തൻ്റെ ഭാര്യയാണ് മുസ്കാനെന്നും അതിനാൽ ഐ ഡി കാർഡ് നൽകില്ലെന്നുമായിരുന്നു സാഹിലിന്റെ നിലപാട്. പിന്നീട് റൂം നൽകില്ലെന്ന് അറിയിച്ചതോടെയാണ് ഐ ഡി കാർഡ് നൽകാൻ തയാറായതെന്നും ജീവനക്കാരൻ പറഞ്ഞു.

മാർച്ച് നാലിനാണ് ഭാര്യ മുസ്കാൻ റസ്‌തോഗിയും കാമുകൻ സാഹില് ശുക്ലയും ചേർന്ന് നേവി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത്. മൃതദേഹം 15 കഷണങ്ങളാക്കി വെട്ടിനുറുക്കി വീപ്പയ്ക്കുള്ളിൽ സിമന്റിട്ട് മൂടുകയായിരുന്നു. മുസ്‌കാനും സാഹിലും തമ്മിലുള്ള വിവാഹേതര ബന്ധമാണ് കൊടുംക്രൂരയിലേക്ക് നയിച്ചത്.

Content Highlight : Navy officer's murder: Wife Muskan and her lover created a conflict by demanding drugs in jail

dot image
To advertise here,contact us
dot image