
ചെന്നൈ: ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും യാത്രപോകാനൊരുങ്ങുന്ന സഞ്ചാരികൾക്ക് ഇന്ന് മുതൽ പുതിയ നിയന്ത്രണങ്ങൾ. വാഹനങ്ങൾക്ക് ഇ-പാസ് നിർബന്ധമാക്കിക്കൊണ്ടുള്ളതാണ് പുതിയ നടപടി. പ്രവൃത്തി ദിവസങ്ങളിൽ പ്രതിദിനം 4,000 വാഹനങ്ങൾക്കും വാരാന്ത്യങ്ങളിൽ 6,000 വാഹനങ്ങൾക്കുമാണ് പാസ് ലഭിക്കുക. മദ്രാസ് ഹൈക്കോടതി നിർദേശ പ്രകാരമാണ് നിയന്ത്രണം.
ഊട്ടി, കൊടക്കനാൽ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് https://epass.tnega.org/home എന്ന വിലാസത്തിൽ അപേക്ഷിക്കാവുന്നതാണ്.
മേട്ടുപ്പാളയത്തിനടുത്തുള്ള കല്ലാർ ചെക്ക്‌പോസ്റ്റിൽ ജില്ലാ ഭരണകൂടം ബൂം ബാരിയർ സ്ഥാപിക്കുന്നുണ്ട്. നീലഗിരിയിലേക്ക് 14 പ്രവേശന കവാടങ്ങളാണുള്ളത്."ഞങ്ങൾ സിവിൽ ജോലികൾ പൂർത്തിയാക്കി, സാങ്കേതിക സംഘത്തിന്റെ പരിശോധന ഉൾപ്പെടെയുള്ള ബാക്കി ജോലികൾ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും, ”നീലഗിരി അഡീഷണൽ കളക്ടർ എച്ച് ആർ കൗസിക് പറഞ്ഞു.
വേനൽക്കാലത്തെ തിരക്ക് മുന്നിൽ കണ്ട് ഊട്ടിയിലേയ്ക്കും കൊടൈക്കനാലിലേയ്ക്കുമുള്ള വാഹനങ്ങൾക്ക് മദ്രാസ് ഹൈക്കോടതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പ്രദേശവാസികളുടെ വാഹനങ്ങൾക്കും കാർഷികോത്പ്പന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്കും തദ്ദേശവാസികളുടെ വാഹനങ്ങളിലെത്തുന്നവർക്കും യാതൊരു നിയന്ത്രണവും ഉണ്ടാകില്ലെന്ന് കോടതി വ്യക്തമാക്കി.
Content Highlights: Restrictions on tourist vehicles entering Ooty Kodaikanal from April 1