'ഭക്ഷണം കഴിക്കുകയായിരുന്നു,പെട്ടെന്നൊരാൾ എൻ്റെ ഭർത്താവിന് നേരെ വെടിയുതിർത്തു' ഞെട്ടൽ മാറാതെ ദൃക്സാക്ഷികൾ

'ഞങ്ങൾ ഭേൽപൂരി കഴിക്കുകയായിരുന്നു. പെട്ടെന്ന് ഒരാൾ ഞങ്ങൾക്ക് നേരെയെത്തി വെടിയുതിർത്തു. '

dot image

‌കശ്മീർ: ജമ്മുകശ്മീരിലെ പഹൽ​ഗാം ഭീകരാക്രമണത്തിൽ ഞെട്ടൽ വിട്ടുമാറാതെ ദൃക്സാക്ഷികൾ. താനും തൻ്റെ ഭർത്താവും സ്ഥലങ്ങൾ സന്ദർശിക്കുന്നതിനിടയിൽ ലഘുഭക്ഷണം കഴിക്കാൻ കയറിയപ്പോഴാണ് ഭർത്താവിന് നേരെ ആക്രമണം ഉണ്ടായത്. 'ഞങ്ങൾ ഭേൽപൂരി കഴിക്കുകയായിരുന്നു. പെട്ടെന്ന് ഒരാൾ ഞങ്ങൾക്ക് നേരെയെത്തി വെടിയുതിർത്തു. രക്തം തൻ്റെ ദേഹത്തേക്ക് തെറിച്ചപ്പോഴാണ് ഭർത്താവിന് വെടിയേറ്റത് മനസ്സിലായതെന്നും ദൃക്സാക്ഷിയും ആക്രമണം നേരിട്ടയാളുടെ ഭാര്യയുമായ യുവതി വെളിപ്പെടുത്തി. ഭർത്താവിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി കരയുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. പഹൽഗാമിൽ വിനോദസഞ്ചാരികളുടെ ഒരു കൂട്ടത്തിന് നേരെയായിരുന്നു തോക്കുധാരികളെത്തി വെടിയുതിർത്തത്, ലക്ഷ്യം വച്ചവരിൽ തൻ്റെ ഭർത്താവും ഉണ്ടായിരുന്നുവെന്ന് യുവതി വെളിപ്പെടുത്തി.

ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട കർണാടക സ്വദേശിനി പല്ലവിയും താൻ നേരിട്ട ഭീകരാവസ്ഥയെ പറ്റി കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തി. കർണാടകയിലെ ശിവമോഗയിൽ നിന്നും അവധിക്കാലം ആഘോഷിക്കാനായി ഭർത്താവിനും കുഞ്ഞിനുമൊപ്പം കശ്മീരിലെത്തിയതാണ് പല്ലവി. ഭർത്താവ് മഞ്ചുനാഥ് റാമിനെ തന്റെ കൺമുന്നിലിട്ടാണ് ആക്രമികൾ വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് പല്ലവി വേദനയോടെ പറയുന്നു. ഉച്ചയ്ക്ക് ഒന്നരയോടെ ഭർത്താവിനും മകനുമൊപ്പം കശ്മീരിലേക്ക് പോയിരുന്നു. പഹൽ​ഗാമിൽ വെച്ചാണ് തങ്ങൾ ആക്രമണത്തിനിരയായതെന്നും പല്ലവി പറഞ്ഞു. മൂന്നോ നാലോ പേർ‌ ചേർന്നാണ് വെടിയുതിർ‌ത്തത്. 'ഭ‍ർത്താവ് വെടിയേറ്റ് മരിച്ച് വീണത് എന്‍റെ കൺമുന്നിലാണ്. എന്റെ ഭർത്താവിനെ കൊന്നില്ലേ നിങ്ങൾ, എന്നെ കൂടി കൊല്ലൂ എന്ന് ആക്രമികളോട് കാലുപിടിച്ച് താൻ ആവശ്യപ്പെട്ടു'വെന്നും പല്ലവി പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.

'നിന്നെ ഞങ്ങൾ കൊല്ലില്ല. ഈ ആക്രമണം നീ കാണണം. ഇത് നിന്റെ മോദിയോട് പോയി പറയണ'മെന്ന് ആക്രമികൾ തന്നോട് ആക്രോശിച്ചു എന്നും പല്ലവി പറഞ്ഞു. തനിക്ക് ഇതൊരു ദുസ്വപ്നം പോലെയാണ് തോന്നുന്നത്. ഹിന്ദുക്കളെ മാത്രം ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്നും പല്ലവി പറഞ്ഞു. ആക്രമണം നടന്നയുടനെ തന്നെ സഹായിക്കാൻ നാട്ടുകാർ ഓടിയെത്തിയെന്നും പല്ലവി കൂട്ടിച്ചേർത്തു. മൂന്ന് പ്രദേശവാസികളാണ് തന്നെ രക്ഷിച്ചതെന്നും പല്ലവി പറഞ്ഞു.

ഭർത്താവിന്റെ മൃതദേഹം എത്രയും വേഗം ശിവമോഗയിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പല്ലവി അധികാരികളോട് അഭ്യർത്ഥിച്ചു. മൃതദേഹം വ്യോമമാർഗം കർണാടകയിലേക്ക് കൊണ്ടുപോകണമെന്നും പല്ലവി ആവശ്യപ്പെട്ടു. ഭാര്യ പല്ലവിക്കും കുഞ്ഞിനുമൊപ്പം മൂന്നു ദിവസം മുൻപായിരുന്നു മഞ്ജുനാഥ് റാവു കശ്മീരിൽ എത്തിയത്. കർണാടക സ്വദേശിയുടെ മരണവിവരം കേന്ദ്രസർക്കാർ അറിയിച്ചതായി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അറിയിച്ചു.

മഞ്ജുനാഥിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചെന്ന് ഡി കെ ശിവകുമാർ വ്യക്തമാക്കി. കശ്മീരിൽ കുടുങ്ങിക്കിടക്കുന്ന കന്നഡിഗരുടെ വിവരങ്ങൾ ശേഖരിക്കാനും ഉപമുഖ്യമന്ത്രി നിർദ്ദേശം നൽകി. ഇതിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായി ഡികെ ശിവകുമാർ അറിയിച്ചു.

അതേ സമയം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രം​ഗത്ത് എത്തി. കൃത്യത്തിന് പിന്നിലുള്ളവരെ വെറുതെ വിടില്ല എന്ന് മോദി എക്സിൽ കുറിച്ചു. ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട സംഭവം ഹൃദയഭേദകവും അപലപനീയമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എക്സിൽ കുറിച്ചു. ആക്രമണം നടത്തിയവരെ വെറുതെവിടില്ലെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ. അമിത് ഷാ ജമ്മു കശ്മീരിലേക്ക് തിരിച്ചിട്ടുണ്ട്.

ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇതിനോടകം തന്നെ ദി റെസിസ്റ്റൻ്റ് ഫ്രണ്ട് രംഗത്ത് വന്നിട്ടുണ്ട്. രാജസ്ഥാനിൽനിന്നുള്ള വിനോദ സഞ്ചാരികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്.ആക്രമണത്തിൽ 27 പേർ മരിച്ചതായാണ് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിരവധിപ്പേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. പ്രദേശത്ത് മലയാളികൾ കുടുങ്ങി കിടക്കുന്നതായും വിവരമുണ്ട്. പ്രദേശത്ത് കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

Content Highlights- 'ഭക്ഷണം കഴിക്കുകയായിരുന്നു,പെട്ടെന്നൊരാൾ എൻ്റെ ഭർത്താവിന് നേരെ വെടിയുതിർത്തു' ഞെട്ടൽ മാറാതെ ദൃക്സാക്ഷികൾ

dot image
To advertise here,contact us
dot image