
കശ്മീർ: ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഹൈദരാബാദിൽ നിന്നുള്ള ഐ ബി ഉദ്യോഗസ്ഥനും വിനോദയാത്രയ്ക്ക് എത്തിയ കർണാടക സ്വദേശിയുമുണ്ടെന്ന് റിപ്പോർട്ട്. ബിഹാർ സ്വദേശിയും ഐബി ഉദ്യോഗസ്ഥനുമായ മനീഷ് രഞ്ചൻ ആണ് കൊല്ലപ്പെട്ടതിൽ ഒരാൾ. ഭാര്യക്കും മക്കൾക്കുമൊപ്പമായിരുന്നു മനീഷ് രഞ്ചൻ കശ്മീരിലേക്ക് തിരിച്ചത് എന്നാൽ ഭീകരാക്രമണത്തിൽ കുടുംബത്തിന് മുന്നിൽ വെച്ച് ഇയാൾ കൊല്ലപ്പെടുകയായിരുന്നു. കൊല്ലപ്പെട്ട മറ്റൊരാൾ കർണാടക സ്വദേശിയായ ഭരത് ഭൂഷൻ ആണ്. ഇദ്ദേഹവും കുടുബത്തിനൊപ്പം ശ്രീനഗറിലേക്ക് വിനോദയാത്രക്കായി എത്തിയതായിരുന്നു.
അതേ സമയം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത് എത്തി. കൃത്യത്തിന് പിന്നിലുള്ളവരെ വെറുതെ വിടില്ല എന്ന് മോദി എക്സിൽ കുറിച്ചു. ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട സംഭവം ഹൃദയഭേദകവും അപലപനീയമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എക്സിൽ കുറിച്ചു. ആക്രമണം നടത്തിയവരെ വെറുതെവിടില്ലെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ. അമിത് ഷാ ജമ്മു കശ്മീരിലേക്ക് തിരിച്ചിട്ടുണ്ട്.
ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇതിനോടകം തന്നെ ദി റെസിസ്റ്റൻ്റ് ഫ്രണ്ട് രംഗത്ത് വന്നിട്ടുണ്ട്. രാജസ്ഥാനിൽനിന്നുള്ള വിനോദ സഞ്ചാരികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്.ആക്രമണത്തിൽ 27 പേർ മരിച്ചതായാണ് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിരവധിപ്പേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. പ്രദേശത്ത് മലയാളികൾ കുടുങ്ങി കിടക്കുന്നതായും വിവരമുണ്ട്. പ്രദേശത്ത് കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
Content Highlights- Pahalgam terror attack: IB officer from Hyderabad among those killed