
മംഗളൂരു: മംഗളൂരുവിൽ ആൾക്കൂട്ട കൊലപാതകം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കുടുപ്പുവിലെ മൈതാനത്തിൽ എത്തിയ അഞ്ജാതനെയാണ് 30 പേർ ചേർന്ന് അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. ഇതേ മൈതാനത്തിൽ ക്രിക്കറ്റ് കളിക്കാൻ എത്തിയവരാണ് അഞ്ജാതനെ മർദ്ദിച്ചത്.
ക്രിക്കറ്റ് ബാറ്റു കൊണ്ടും സ്റ്റംബ് കൊണ്ടും അജ്ഞാതനെ യുവാക്കൾ പൊതിരെ തല്ലി. തുടർന്ന് അവശനായ അജ്ഞാതനെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ആൾക്കൂട്ടം ചേർന്നുള്ള ആക്രമണവും സമയത്തിന് ചികിത്സ ലഭിക്കാത്തതുമാണ് മരണത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു.
കളിസ്ഥലത്ത് തർക്കിക്കാൻ വന്നതും കളി തടസപ്പെടുത്തിയതും തങ്ങളെ പ്രകോപിപ്പിച്ചു എന്നാണ് പ്രതികളുടെ പ്രാഥമിക മൊഴി.സംഭവത്തിൽ 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.കൊല്ലപ്പെട്ട അഞ്ജാതനെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.
content highlights : Cricket was disrupted; 30 people beat up a young man to death with a bat and a stump