
രണ്ട് ദിവസം മുൻപാണ് പുക പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനെത്തുടർന്ന് പൊലീസുകാരെക്കൊണ്ട് തന്നെ അവരുടെ വണ്ടിക്ക് ഒരു യുവാവ് പിഴയീടാക്കിച്ചത്. ആ വീഡിയോ വലിയ രീതിയിൽ വൈറലായതോടെ, പൊലീസുകാർക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. നിലവിൽ എൻഫോഴ്സ്മെന്റ് ആർടിഒ അടക്കം ഈ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.
പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് ഈടാക്കിയ പിഴത്തുക, ഗണ്യമായി കുറയ്ക്കാൻ ഒരു വഴിയുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ? ആ വഴി ഇത്രയേയുള്ളൂ. പിഴ ഈടാക്കി ഏഴ് ദിവസത്തിനുള്ളിൽ പുകപരിശോധന സർട്ടിഫിക്കറ്റ് ഹാജരാക്കുക. അതോടെ 2000 രൂപ പിഴത്തുക 250 രൂപയായി കുറയും.
കേന്ദ്ര മോട്ടോർവാഹന നിയമത്തിലാണ് ഈ വ്യവസ്ഥയുള്ളത്. ഏത് ഉദ്യോഗസ്ഥരാണോ പിഴ ചുമത്തിയത്, അവർക്ക് മുൻപാകെയാണ് സർട്ടിഫിക്കറ്റ് ഹാജരാകുന്നത്. പുക പരിശോധനാ സർട്ടിഫിക്കറ്റ് കയ്യിലില്ലാത്തവർക്ക് വലിയ ആശ്വാസമാകുന്ന ഒരു വ്യവസ്ഥയാണിത്.
വാഹനം പരിശോധിക്കുന്ന സമയത്ത് സർട്ടിഫിക്കറ്റ് ഹാജരാക്കാനായില്ലെങ്കിൽ ഏഴ് ദിവസത്തെ സാവകാശം അനുവദിക്കണമെന്നാണ് നിയമം. ഈ ഏഴ് ദിവസത്തിനുള്ളിൽ വണ്ടിയുടെ പുകപരിശോധന നടത്തിയാലും മതി. ഈ സർട്ടിഫിക്കറ്റ് 'വാഹൻ' വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യപ്പെടും. ശേഷം പിഴ കുറയ്ക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടാം.
ഈ ഏഴ് ദിവസത്തിനുളിൽത്തന്നെ സർട്ടിഫിക്കറ്റ് നൽകിയിരിക്കണം. അല്ലെങ്കിൽ പിഴ 2000 രൂപ തന്നെയായിരിക്കും. സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ പരിശോധന വേളയിൽ സർട്ടിഫിക്കറ്റ് കയ്യിൽ ഇല്ലാത്തതിനാകും പിഴ ഈടാക്കുക. അതായിരിക്കും 250 രുപ.
Content Highlights: Fine will be reduced if pollution certificate is submitted within 7 days