
രഹസ്യവിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന കണ്ടെത്തലിന് പിന്നാലെ 20 ജീവനക്കാരെ പിരിച്ചുവിട്ട് ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റ. ജീവനക്കാരോട് ജോലിയിൽ പ്രവേശിക്കുമ്പോൾ തന്നെ വിവരങ്ങൾ ചോർത്തുന്നത് പോളിസിക്ക് എതിരാണെന്ന് അറിയിച്ചിരുന്നുവെന്ന് മെറ്റ വക്താവ് ഡേവ് അർണോൾഡ് വാർത്ത ശരിവെച്ച് വ്യക്തമാക്കി. വരും ദിവസങ്ങളില്‍ ഇനിയും പിരിച്ചുവിടലുണ്ടായേക്കാമെന്നാണ് കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
അടുത്തിടെ നടത്തിയ അന്വേഷണത്തിലാണ് 20 പേര്‍ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതായി സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഈ 20 പേര്‍ക്ക് എതിരേ നടപടി സ്വീകരിക്കുകയായിരുന്നു. ഇനിയും രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ ചോര്‍ന്നാല്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്നും മെറ്റയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. മെറ്റയിൽ ജോലിക്ക് കയറുന്നവർക്ക് രഹസ്യസ്വഭാവമുള്ള കാര്യങ്ങള്‍ പുറത്തുവിടരുതെന്ന് തുടക്കം തന്നെ നിർദേശം നൽകിയതായിരുന്നു. ഇത് ലംഘിക്കുന്നവര്‍ക്ക് എതിരേ കര്‍ശന നടപടിയാണ് കമ്പനി സ്വീകരിക്കുന്നത്.
അതേസമയം, മെറ്റയിലെ ജീവനക്കാരുടെ ആത്മവിശ്വാസം കെടുത്തുന്ന നടപടികളാണ് അടുത്തിടെ കമ്പനി സ്വീകരിച്ചുവരുന്നതെന്നും വിമർശനമുണ്ട്. അടുത്തിടെ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാത്തതിന്റെ പേരില്‍ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാന്‍ മെറ്റ തീരുമാനിച്ചിരുന്നു.
അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതിന് പിന്നാലെ കണ്‍സര്‍വേറ്റീവ് ആശയങ്ങളോട് സക്കര്‍ബര്‍ഗ് കൂടുതല്‍ അടുപ്പം കാണിക്കുന്നു എന്ന വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് പുതിയ നീക്കം. ജീവനക്കാരുമായുള്ള സിഇഒ മാർക്ക് സക്കർബർഗിൻ്റെ കൂടിക്കാഴ്ചയെ അടിസ്ഥാനമാക്കിയുള്ള സമീപകാല റിപ്പോർട്ടുകളുടെ തുടർച്ചയായാണ് കൂട്ട പിരിച്ചുവിടൽ നടന്നത്. അടുത്തിടെ നടന്ന മെറ്റ ജീവനക്കാരുടെ മീറ്റിങ്ങിൽ മെറ്റ സിടിഒ ആൻഡ്രൂ ബോസ്‌വർത്ത് കമ്പനിയിൽ രഹസ്യവിവരങ്ങൾ ചോരുന്നതിനെ കുറിച്ച് സംസാരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
Content Highlights : leaked confidential information; Meta laid off 20 employees