
ആൻഡ്രോയ്ഡ് ഉപയോക്താക്കൾ നിരന്തരം ആശ്രയിക്കുന്ന ഒന്നാണ് പ്ലേ സ്റ്റോർ. എല്ലാത്തരം ആപ്ലിക്കേഷനുകളും ലഭിക്കുന്ന ഇടം. എന്നാൽ ഇത്തരം ആപ്ലിക്കേഷനുകൾക്ക് എന്ത് സുരക്ഷയാണ് ഉള്ളത് എന്ന് നമ്മൾ ആലോചിച്ചിട്ടുണ്ടോ? എന്നാൽ അങ്ങനെ ആലോചിക്കേണ്ടതുണ്ട്. കാരണം, പ്ലേ സ്റ്റോർ തന്നെ ആപ്ലിക്കേഷനുകളെ നീക്കിയിട്ടുണ്ട്.
വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നു എന്നതാണ് ചില ആപ്ലിക്കേഷനുകൾക്കെതിരെ പ്ലേ സ്റ്റോർ തന്നെ നേരിട്ട് നടപടിയെടുക്കാൻ കാരണം.ബൈറ്റ് ഫൈൻഡർ എന്ന സുരക്ഷാ കമ്പനി ഇത്തരത്തിൽ 331 ആപ്ലിക്കേഷനുകളാണ് കണ്ടെത്തിയത്. നേരത്തെ ഐഎഎസ് ത്രെട്ട് ലാബ് 2024ൽ നടത്തിയ പഠനത്തിൽ 180 ആപ്പുകളെ കണ്ടെത്തിയിരുന്നു. ഇവരെല്ലാം കൂടി 200 മില്യൺ വ്യാജ ആഡ് റിക്വസ്റ്റുകളാണ് ഉപഭോക്താക്കൾക്ക് നൽകിയത് എന്നായിരുന്നു കണ്ടെത്തൽ. ആ എണ്ണമാണ് ഇപ്പോൾ 331 ആയി ഉയർന്നിരിക്കുന്നത്. വ്യക്തികളുടെ ക്രെഡിറ്റ് കാർഡ് നമ്പർ, പാസ്‌വേർഡുകൾ തുടങ്ങി എല്ലാ വിവരങ്ങളും കൈക്കലാക്കുന്നതാണ് ഈ ആപ്പുകൾ.
ബാക്ക് ബട്ടൺ ഇല്ലാതെ, ഫുൾ സ്‌ക്രീൻ പരസ്യങ്ങൾ കാണിച്ചുകൊണ്ടാണ് ഇത്തരം ആപ്പുകൾ ഉപഭോക്താക്കൾക്ക് ലഭിച്ചിരുന്നത്. ഇത് മൂലം യൂസറിന് പ്ലേ സ്റ്റോറില്‍ ഉള്ള ഈ ആപ്പിന്റെ ഡിസ്പ്ലേ കാണാതെ പോകാൻ സാധിക്കില്ല. ചില ആപ്പുകൾ വ്യാജ ലോഗിൻ വിവരങ്ങൾ കാണിച്ചുകൊണ്ടും തട്ടിപ്പ് നടത്താൻ ശ്രമിച്ചതായാണ് കണ്ടെത്തൽ.
ഹെൽത്ത് ആപ്പുകൾ, എക്സ്പെൻസ് ട്രാക്കിങ് ആപ്പുകൾ, വാൾപേപ്പർ ആപ്പുകൾ എന്നിവയെല്ലാമാണ് ഇത്തരത്തിൽ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത്. അക്വാട്രാക്കർ, ക്ലിക്സേവ്, സ്കാൻ ഹാവ്ക്, വാട്ടർ ടൈം ട്രാക്കർ തുടങ്ങിയ നിരവധി ആപ്പുകളെയാണ് നീക്കിയത്. ഇവർക്കെല്ലാം ഒരു മില്യണിലധികം ഡൗൺലോഡുകൾ ഇതിനകം തന്നെയുണ്ട്. അതായത് ഈ ആപ്പുകൾ ഇപ്പോഴും ഉപയോഗിക്കുന്നവർ നിരവധിയാണ്.
Content Highlights: playstore removes some apps