
ബ്രാഹ്‌മണ സമുദായത്തിനെതിരെ നടത്തിയ വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് നടനും സംവിധായകനുമായ അനുരാഗ് കശ്യപ്. ഒരു പ്രസംഗമോ പ്രവൃത്തിയോ സ്വന്തം മകളോളമോ കുടുംബത്തിനോളമോ വിലമതിക്കുന്നില്ല. നിങ്ങൾക്ക് ആരെയെങ്കിലും അധിക്ഷേപിക്കണമെങ്കിൽ അത് തന്നെയാകാം. തന്റെ കുടുംബത്തെ വെറുതേവിട്ടേക്കൂ എന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ അനുരാഗ് കശ്യപ് കുറിച്ചു.
'എന്റെ പോസ്റ്റിനെക്കുറിച്ചല്ല ഞാൻ സംസാരിക്കുന്നത്. മറിച്ച്, ആ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റിയ ഒരു വരി വെറുപ്പ് വളർത്തിയതിനാണ് ഞാൻ ക്ഷമ ചോദിക്കുന്നത്. നിങ്ങളുടെ മകൾ, കുടുംബം, സുഹൃത്തുക്കൾ എന്നിവർ ബലാത്സംഗഭീഷണിക്കും വധഭീഷണിക്കും വിധേയരാകുന്നിടത്തോളം വിലമതിക്കുന്നതല്ല ഒരു പ്രസംഗവും'.
'ഞാൻ പറഞ്ഞ കാര്യങ്ങൾ തിരിച്ചെടുക്കാൻ കഴിയില്ല. ഞാൻ അത് തിരിച്ചെടുക്കുകയുമില്ല. പക്ഷേ, നിങ്ങൾക്ക് ആരെയെങ്കിലും അധിക്ഷേപിക്കണമെങ്കിൽ അത് എന്നെയാകാം. എന്റെ കുടുംബം ഇക്കാര്യത്തിൽ ഒന്നും പറഞ്ഞിട്ടില്ല. അതല്ല, നിങ്ങൾക്ക് ഒരു ക്ഷമാപണം ആണ് വേണ്ടതെങ്കിൽ. ഇതാ, എന്റെ ക്ഷമാപണം. ബ്രാഹ്‌മണരേ, ദയവായി സ്ത്രീകളെ മാറ്റി നിർത്തൂ. ആ മാന്യതയെങ്കിലും വേദങ്ങൾ പഠിപ്പിക്കുന്നു. നിങ്ങൾ ഏതുതരം ബ്രാഹ്‌മണരാണെന്ന് സ്വയം തീരുമാനിക്കുക. എന്നെ സംബന്ധിച്ച്, ഇതാ എന്റെ ക്ഷമാപണം', എന്നാണ് അനുരാഗ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്.
ഏതാനും ദിവസങ്ങൾക്ക് മുൻപ് ഫൂലെ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് അനുരാഗ് കശ്യപ് പോസ്റ്റ് ഇട്ടിരുന്നു. 'ബ്രാഹ്‌മണന്മാരുടെ മേല്‍ ഞാൻ മൂത്രമൊഴിക്കും' എന്നായിരുന്നു അനുരാഗിന്റെ കമന്റ്. ഇതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. കമന്റ് വിവാദമായതിന് പിന്നാലെ രൂക്ഷ വിമർശനങ്ങളും അനുരാഗ് കശ്യപിന് നേരിടേണ്ടി വന്നിരുന്നു. സാമൂഹിക പരിഷ്‌കര്‍ത്താക്കളായ ജ്യോതിറാവു ഫൂലെ, സാവിത്രി ഭായ് ഫൂലെ എന്നിവരുടെ ജീവിത കഥപറയുന്ന ആനന്ദ് മഹാദേവന്‍ ചിത്രം 'ഫൂലെ'യ്ക്കെതിരേ നേരത്തെ ബ്രാഹ്‌മണ സംഘടനകൾ രംഗത്തുവന്നിരുന്നു. ചിത്രം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നായിരുന്നു ഇവരുടെ ആരോപണം. അഖില ഭാരതീയ ബ്രാഹ്‌മിണ്‍ സമാജ്, പരശുരാം ആര്‍ഥിക് വികാസ് മഹാമണ്ഡല്‍ എന്നീ സംഘടനകളാണ് ചിത്രത്തിനെതിരെ രംഗത്തെത്തിയത്.
Content Highlights: Anurag kashyap apologize on his brahmin remark