കഴിഞ്ഞ കുറച്ച് നാളുകളായി അത്ര നല്ല വർഷമായിരുന്നില്ല നടൻ അക്ഷയ് കുമാറിന്. മോശം സിനിമകളും തുടർ പരാജയങ്ങളും താരത്തെ പിന്നോട്ടടിച്ചിരുന്നു. അതേസമയം, അക്ഷയ് കുമാറിന്റേതായി അവസാനം പുറത്തിറങ്ങിയ സ്കൈ ഫോഴ്‌സ് എന്ന ആക്ഷൻ ചിത്രം താരത്തിന് വലിയൊരു തിരിച്ചുവരവാണ് നൽകിയിരിക്കുന്നു എന്നായിരുന്നു കരുതപ്പെട്ടത്. ബോക്സ് ഓഫീസിൽ ഇതിനോടകം ചിത്രം 100 കോടി പിന്നിട്ടെന്ന് അണിയറപ്രവർത്തകർ തന്നെ അറിയിച്ചിരുന്നു. എന്നാൽ ചിത്രത്തിന്റെ വിജയം നിർമാതാക്കൾ ഉണ്ടാക്കിയെടുത്തതാണെന്നും ബ്ലോക്ക് ചെയ്ത സീറ്റുകളിലൂടെയാണ് നിർമാതാക്കൾ കളക്ഷൻ ഉണ്ടാക്കിയെടുത്തതെന്നും ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
സിനിമയുടെ ആദ്യ ആഴ്ചയിലെ യഥാര്‍ത്ഥ കളക്ഷൻ 40.50 കോടിയാണെന്നും എന്നാൽ നിർമാതാക്കൾ കളക്ഷനെ 80 കോടിയായി പെരുപ്പിച്ച് കാണിച്ചെന്നും ട്രേഡ് അനലിസ്റ്റ് ആയ കോമൾ നഹ്ത പറയുന്നു. ടിക്കറ്റ് കൗണ്ടറുകളിൽ സിനിമ അസാധാരണമായ പ്രകടനം കാഴ്ചവെക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാൻ ആദ്യ ആഴ്ചയിലെ ഓരോ ദിവസവും വിറ്റുപോകാത്ത ടിക്കറ്റുകൾ നിർമാതാക്കൾ തന്നെ വാങ്ങുകയായിരുന്നു. ഇത്, ഒരുപക്ഷേ, ബോളിവുഡിൻ്റെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ബ്ലോക്ക് ബുക്കിംഗായിരുന്നു. പലപ്പോഴും ചിത്രം ബുക്ക് മൈ ഷോയിൽ ഫുള്ളാകുകയും എന്നാൽ തിയേറ്ററിലെത്തുമ്പോൾ സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയായിരുന്നെന്നും കോമൾ പറയുന്നു.
ആദ്യ ദിനം 15.30 കോടി നേടിയ സിനിമയ്ക്ക് രണ്ടാമത്തെ ദിവസം മുതൽ കളക്ഷനിൽ വർധനവുണ്ടായി എന്നാണ് നിർമാതാക്കൾ പുറത്തുവിട്ട കണക്കിൽ സൂചിപ്പിക്കുന്നത്. 26.30 കോടി രണ്ടാമത്തെ ദിവസം സിനിമ നേടിയപ്പോൾ മൂന്നാം ദിനം 31.60 കോടിയാണ് സ്കൈ ഫോഴ്സ് നേടിയതെന്നായിരുന്നു ഈ നിര്‍മാതാക്കളുടെ കണക്കില്‍ പറയുന്നത്.
1965 ലെ ഇന്ത്യ - പാകിസ്താൻ വ്യോമാക്രമണത്തിൽ പാകിസ്താനിലെ സർഗോധ വ്യോമതാവളത്തിന് നേരെ ഇന്ത്യ നടത്തിയ അറ്റാക്കിന്റെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ ചിത്രമാണ് സ്കൈ ഫോഴ്സ്. അക്ഷയ് കുമാറിനൊപ്പം സാറ അലി ഖാൻ, നിമ്രത് കൗർ, വീർ പഹാരിയ എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. അഭിഷേക് അനിൽ കപൂറും സന്ദീപ് കെവ്‌ലാനിയും ചേർന്ന് സംവിധാനം ചെയ്ത ചിത്രം നിർമ്മിക്കുന്നത് മഡോക്ക് ഫിലിംസിന് കീഴിൽ ദിനേഷ് വിജനും അമർ കൗശിക്കും ജിയോ സ്റ്റുഡിയോസിന് കീഴിൽ ജ്യോതി ദേശ്പാണ്ഡെയുമാണ്. ശരദ് കേൽക്കർ, മോഹിത് ചൗഹാൻ, മനീഷ് ചൗധരി എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.
Content Highlights: Akshay kumar film Sky Force does not cross 100 crores says trade analyst