![search icon](https://www.reporterlive.com/assets/images/icons/search.png)
കഴിഞ്ഞ ദിവസം പ്രൊഡക്‌ഷൻ കൺട്രോളർ ബിനു മണമ്പൂറിന്റെ ഫേസ്ബുക് പോസ്റ്റ് വലിയ രീതിയിൽ ചർച്ചയുണ്ടാക്കിയിരുന്നു. നാലു കോടി ബജറ്റ് പറഞ്ഞ സിനിമ പൂർത്തിയാക്കാൻ 20 കോടി വേണ്ടി വന്നുവെന്നും നിർമാതാവ് സാമ്പത്തിക ബാധ്യതയിലായെന്നുമുള്ള നിർമാതാക്കളുടെ സംഘടനയുടെ വാർത്താസമ്മേളനത്തിലെ പരാമർശത്തെക്കുറിച്ചായിരുന്നു ബിനുവിന്റെ പോസ്റ്റ്. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത സുരേശന്റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ എന്ന സിനിമയെക്കുറിച്ചാണ് നിർമാതാക്കളുടെ സംഘടന ഉദ്ദേശിച്ചതെന്നും സംവിധായകൻ സിനിമയുടെ നിർമാതാവിനെ ചതിച്ചെന്നുമാണ് ബിനു പറയുന്നത്. എന്നാൽ ഇതിന് ശേഷം സംവിധായകൻ ജിസ് ജോയ് മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ വീണ്ടും ചർച്ചയാകുകയാണ്.
തന്റെ ഒരു സുഹൃത്തായ നിർമാതാവ് ഒരു സിനിമയുടെ വലിയ പരാജയം മൂലം വലിയ സാമ്പത്തിക ബാധ്യതയിൽ ആയതിനെക്കുറിച്ചായിരുന്നു ജിസ് ജോയ് പറഞ്ഞത്. 'സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് ഒരിക്കലും ബജറ്റ് പറഞ്ഞതിലും കവിയരുത് എന്ന് ഞങ്ങൾ അദ്ദേഹത്തോട് പറഞ്ഞിരുന്നു. സംവിധായകനിൽ വിശ്വാസമുള്ളതിനാൽ അദ്ദേഹം അത് ശ്രദ്ധിക്കാതെ സിനിമയുമായി മുന്നോട്ട് പോയി. എന്നാൽ സിനിമയിറങ്ങി രണ്ടാം ദിവസം തന്നെ തിയേറ്ററിൽ ജനം കൈവിട്ടു. പിന്നീട് ഞാൻ അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ അദ്ദേഹം വിഷാദാവസ്ഥയിലായിരുന്നു', ജിസ് ജോയ് പറഞ്ഞു. ഇത് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയെക്കുറിച്ചാണെന്നും ജിസ് ജോയ് പറയുന്ന സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആണെന്നുമാണ് സോഷ്യൽ മീഡിയയിൽ ചർച്ച.
ചിത്രത്തിൽ രാജേഷ് മാധവനും ചിത്ര നായരുമാണ് സുരേശനെയും സുമലതയെയും അവതരിപ്പിച്ചത്. ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പള്ളി എന്നിവരാണ് ചിത്രം നിർമിച്ചത്. രതീഷ് ബാലകൃഷ്ണ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ എന്നിവരാണ് സഹ നിർമ്മാതാക്കൾ. ന്നാ താൻ കേസ് കൊട് എന്ന സിനിമയുടെ സ്പിൻ ഓഫ് ആയിട്ടാണ് ഈ ചിത്രം പുറത്തിറങ്ങിയത്. മോശം പ്രതികരണം നേടിയ സിനിമയ്ക്ക് ബോക്സ് ഓഫീസിൽ കനത്ത പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്.
Content Highlights: was jis joy talking about ratheesh balakrishnan pothuval earlier?