![search icon](https://www.reporterlive.com/assets/images/icons/search.png)
സിനിമാ സംഘടനകള്‍ക്കിടയിലെ തര്‍ക്കത്തില്‍ ആന്‍ണി പെരുമ്പാവൂരിനെതിരെ നിര്‍മാതാക്കളുടെ സംഘടന. സുരേഷ് കുമാറിനെ പിന്തുണയ്ക്കുന്നുവെന്നും കൂട്ടായെടുത്ത സമര തീരുമാനത്തെ ആന്‍റണി സമൂഹമാധ്യമങ്ങളിലൂടെ ചോദ്യം ചെയ്തത് തെറ്റാണെന്നും സംഘടക്കെതിരായ ഏത് നീക്കവും ചെറുക്കുമെന്നും നിര്‍മാതാക്കളുടെ സംഘടന വ്യകത്മാക്കി. വാർത്താകുറിപ്പിലാണ് പ്രതികരണം.
പ്രൊഡ്യൂസഴ്സ് അസോസിയേഷൻ വാർത്താകുറിപ്പിന്റെ പൂർണരൂപം
മലയാള സിനിമാവ്യവസായം നേരിടുന്ന താരങ്ങളുടെ ഉയർന്ന പ്രതിഫലം, വിനോദനികുതി എന്ന ഇരട്ട നികുതി വ്യാജപതിപ്പുകളുടെ വ്യാപക പ്രചരണം, പ്രദർശനശാലകൾ നേരിടുന്ന വിവിധ പ്രതിസന്ധികൾ എന്നീ വിഷയങ്ങൾ ചർച്ചചെയ്യാനായി സിനിമാ മേഖലയിലെ സംഘടനകളായ ഫിയോക്ക്, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ (കേരള), ഫെഫ്‌ക എന്നീ സംഘടനകളുടെ ഒരു സംയുക്തയോഗം 06.02.2025ൽ കൂടിയതനുസരിച്ച് 2025 ജൂൺ 1 മുതൽ സിനിമാമേഖല സംയുക്തമായി അനിശ്‌ചിതകാല സമരം നടത്താനും അതിനു മുന്നോടിയായി ഒരു ഏകദിന സൂചന പണിമുടക്ക് നടത്താനും തീരുമാനിച്ചിരുന്നു.
മലയാള സിനിമയുടെ നിർമ്മാണച്ചിലവ് അനിയന്ത്രിതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ താരങ്ങളുടെ പ്രതിഫലം, അവരുമായി ബന്ധപ്പെട്ട മറ്റു ഇതര അനാവശ്യചിലവുകൾ എന്നിവ നിയന്ത്രിക്കുന്നതിനായി സഹായം അഭ്യർത്ഥിച്ചു കൊണ്ട് 2024 നവംബർ മാസത്തിൽ അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്ക് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഒരു കത്ത് നൽകിയെങ്കിലും അവരുടെ ഭരണത്തിൻ്റെ ഉത്തരവാദിത്വം അഡ്‌ഹോക് കമ്മറ്റിക്ക് ആയതിനാൽ ജനറൽ ബോഡി കൂടാതെ അനുകൂല മറുപടി നൽകാൻ സാധിക്കില്ല എന്ന് അറിയിച്ചതിനാലാണ് അമ്മ സംഘടനയെ ഒഴിവാക്കി മേൽസൂചിപ്പിച്ച മറ്റ് സംഘടന കളുമായി ചേർന്ന് യോഗം കൂടുകയും സർക്കാരിൽ നിന്ന് ലഭിക്കേണ്ട കാര്യങ്ങൾക്കായി സമരം ചെയ്യാൻ തീരുമാനം കൈകൊള്ളുകയും ചെയ്തത്.
കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ എന്ന സംഘടനയുടെ നിലവിലെ പ്രസിഡൻ്റ് ശ്രീ ആൻ്റോ ജോസഫ് ആണ്. അദ്ദേഹം നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് വിദേശരാജ്യങ്ങളിൽ ഉൾപ്പടെ നടക്കുന്നതിനാൽ സംഘടനയിൽ സജീവമായി പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം അദ്ദേഹം അറിയിച്ചിരുന്നു. ഇക്കാരണത്താൽ സംഘടനയിൽനിന്നും താൽക്കാലികമായി ലീവിനുള്ള അപേക്ഷ രേഖാമൂലം അസോസിയേഷനിൽ നൽകിയിട്ടുണ്ട്. സംഘടനയുടെ നിയമാവലിപ്രകാരം പ്രസിഡൻ്റിൻ്റെ അഭാവത്തിൽ വൈസ് പ്രസിഡന്റ്റ് ആണ് ചുമതല വഹിക്കേണ്ടത്. നിർമ്മാതാക്കളുടെ സംഘടനയുടെ നിലവിലെ വൈസ് പ്രസിഡൻ്റുമാർ ശ്രീ ജി സുരേഷ് കുമാർ, ശ്രീ സിയാദ് കോക്കർ എന്നീ മുതിർന്ന നിർമ്മാതാക്കളാണ്, സംഘടനാകാര്യങ്ങൾ അവർ രണ്ടു പേരും പരസ്യമായി പറഞ്ഞത് സംഘടനയുടെ ഭരണസമിതിയെടുത്ത തീരുമാന പ്രകാരമാണ്.
എല്ലാ നിർമ്മാതാക്കളുടെയും ഗുണത്തിനുവേണ്ടി മാത്രം പ്രവർത്തിക്കുന്ന ഭരണസമിതി എടുത്ത തീരുമാനങ്ങൾ പത്രമാധ്യമങ്ങളിലൂടെ ജനങ്ങളിലേക്ക് അറിയിക്കുക മാത്രം ചെയ്‌ത ശ്രീ ജി സുരേഷ്‌കുമാറിനെ തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വഴി ചോദ്യം ചെയ്‌ത ശ്രീ.ആൻ്റണി പെരുമ്പാവൂർ അന്ന് ചേർന്ന യോഗത്തിൽ ക്ഷണിക്കപ്പെട്ടിട്ടും പങ്കെടുക്കാതെ, ഇത്തരത്തിൽ ഒരു പരസ്യനിലപാട് സ്വീകരിച്ചത് അനുചിതമായിപ്പോയി എന്ന് സൂചിപ്പിക്കട്ടെ. വർദ്ധിക്കുന്ന നിർമ്മാണ ചിലവ് കാരണം ഭീമമായ നഷ്ടം സംഭവിക്കുന്ന നിർമ്മാതാക്കൾക്കുവേണ്ടി നിലകൊള്ളുന്ന അസോസിയേഷൻ്റെ നിലപാടാണ് സംഘടനാ വൈസ്പ്രസിഡന്റും മുതിർന്ന നിർമ്മാതാവുമായ ശ്രീ ജി സുരേഷ്‌കുമാർ വ്യക്തമാക്കിയത്. സംഘടനക്കെതിരായും വ്യക്തിപരവുമായും നടത്തുന്ന ഏത് നീക്കവും ഉത്തരവാദിത്വമുള്ള സംഘടന എന്ന നിലയിൽ പ്രതിരോധിക്കുമെന്ന് അറിയിക്കട്ടെ.
മലയാള സിനിമ തകർച്ചയുടെ വക്കിലാണെന്നും പല നിർമാതാക്കളും നാടുവിട്ട് പോകേണ്ട അവസ്ഥയിലാണ് ഉള്ളത് എന്നുമായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രസ് മീറ്റിൽ ജി സുരേഷ് കുമാർ പറഞ്ഞത്. മലയാള സിനിമയ്ക്ക് താങ്ങാവുന്നതിന്റെ പത്തിരട്ടിയാണ് താരങ്ങൾ പ്രതിഫലമായി വാങ്ങുന്നതെന്നും ഒരു പ്രതിബദ്ധതയും ഈ മേഖലയോട് അവർക്കില്ല എന്നും സുരേഷ് കുമാർ പറഞ്ഞു. ഇതിനെതിരെ പ്രതികരണവുമായിട്ടാണ് ആന്റണി പെരുമ്പാവൂർ എത്തിയത്.
തിയേറ്ററുകൾ അടച്ചിടുകയും സിനിമകൾ നിർത്തിവയ്ക്കുകയും ചെയ്യുമെന്ന് വ്യക്തികൾ തീരുമാനമെടുക്കുന്ന ഒരു രാജ്യത്തല്ല നമ്മളാരും സംഘടനാപരമായി നിലനിൽക്കുന്നത്. അത് സംഘടനയിൽ കൂട്ടായി ആലോചിച്ചു മാത്രം തീരുമാനിക്കേണ്ടതും പ്രഖ്യാപിക്കേണ്ടതുമായ കാര്യങ്ങളാണ്. അതല്ല, മറ്റേതെങ്കിലും സംഘടനകളിൽ നിന്നോ വ്യക്തികളിൽ നിന്നോ ലഭിച്ച ആധികാരികമല്ലാത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹമിതൊക്കെ പറഞ്ഞതെങ്കിൽ സത്യം തിരിച്ചറിയാനും തിരുത്തിപ്പറയാനുമുള്ള ആർജ്ജവവും ഉത്തരവാദിത്തവും പക്വതയും അദ്ദേഹത്തെപ്പോലൊരാൾ കാണിക്കണമെന്നുമാണ് സുരേഷ് കുമാറിനെതിരെയുള്ള പ്രതികരണമെന്ന രൂപത്തിൽ ആന്റണി പെരുമ്പാവൂർ ഫേസ്ബുക്കിൽ കുറിച്ചത്.
Content Highlights: Producers Association in reply to Anthony Perumbavoor