
ടൊവിനോ തോമസ് നായകനായി 30 കോടി മുതല്‍മുടക്കിൽ എത്തിയ ഐഡന്റിറ്റി എന്ന ചിത്രം വലിയ പരാജയമാണ് നേരിട്ടതെന്നും നിർമാതാവിന് വെറും മൂന്ന് കോടി ഷെയര്‍ മാത്രമാണ് ലഭിച്ചതെന്നും കഴിഞ്ഞ ദിവസം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ജി സുരേഷ് കുമാർ പ്രസ് മീറ്റിൽ പറഞ്ഞിരുന്നു. ഇത്തരത്തില്‍ ഒരു സിനിമയുടെ ബോക്സ് ഓഫീസ് പരാജയത്തെ കുറിച്ച് എടുത്ത് പറഞ്ഞത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ട്രഷറര്‍ കൂടിയായ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ജനുവരിയിൽ മേജർ നടന്മാരിൽ ഒരാളുടെ സിനിമ പുറത്തിറങ്ങിയത് ടൊവിനോയുടെ ഐഡന്റിറ്റി ആയിരുന്നെന്നും അതുകൊണ്ടാണ് സുരേഷ് കുമാർ നടന്റെ പേരെടുത്ത് പറഞ്ഞതെന്നും ലിസ്റ്റിൻ പറഞ്ഞു. ആ ജനുവരിയിൽ വേറെയും മേജർ ആർട്ടിസ്റ്റുകളുടെ സിനിമയുണ്ടായിരുന്നെങ്കിൽ തീർച്ചയായും അതിനെക്കുറിച്ചും പറയുമായിരുന്നെന്നും ലിസ്റ്റിൻ സ്റ്റീഫൻ മാധ്യമങ്ങളോട് പറഞ്ഞു.
'ഒരു മാസത്തിൽ നമ്മൾ അറിയുന്നതും അറിയാത്തതുമായ ആർട്ടിസ്റ്റുകളുടെ സിനിമകൾ പുറത്തിറങ്ങാറുണ്ട്. ജനുവരിയിൽ മേജർ നടന്മാരിൽ ഒരാളുടെ സിനിമ പുറത്തിറങ്ങിയത് ടൊവിനോയുടെ ഐഡന്റിറ്റി ആയിരുന്നു. ആ സമയത്ത് രേഖാചിത്രം എന്ന സിനിമയും പുറത്തിറങ്ങിയിരുന്നു. പ്രൊഡ്യൂസഴ്സ് അസോസിയേഷൻ അന്ന് പറഞ്ഞ ലിസ്റ്റിൽ മമ്മൂക്കയുടെ സിനിമയുടെ പേര് ഇല്ലായിരുന്നു അതുകൊണ്ടാണ് അതിനെക്കുറിച്ച് പറയാത്തത്.
കാരണം അത് തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന സിനിമയാണ്. മുഴുവൻ കളക്ഷൻ കിട്ടിയാൽ മാത്രമേ അതിനെക്കുറിച്ച് പറയാൻ സാധിക്കുള്ളൂ. ഒരു ജാതി ജാതകം, പൊൻമാൻ ഒക്കെ തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. അതിനെക്കുറിച്ചും ആ മീറ്റിങ്ങിൽ ഒന്നും പറഞ്ഞിരുന്നില്ല. സുരേഷ് കുമാറിന്റെ ലിസ്റ്റിലെ മേജർ സിനിമ ടൊവിനോയുടെ ഐഡന്റിറ്റി ആയിരുന്നതുകൊണ്ടാണ് ആ സിനിമയുടെ കാര്യം എടുത്തു പറഞ്ഞത്. ആ ജനുവരിയിൽ വേറെയും മേജർ ആർട്ടിസ്റ്റുകളുടെ സിനിമയുണ്ടായിരുന്നെങ്കിൽ തീർച്ചയായും അതിനെക്കുറിച്ചും പറയുമായിരുന്നു', ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.
ജനുവരി മാസത്തിൽ മലയാള സിനിമയ്ക്ക് 110 കോടിയുടെ നഷ്ടമാണുണ്ടായതെന്നും ആസിഫ് അലി നായകനായി എത്തിയ രേഖാചിത്രം മാത്രമാണ് ബോക്സ് ഓഫീസിൽ വിജയിച്ചെന്നുമായിരുന്നു പ്രസ് മീറ്റിൽ സുരേഷ് കുമാർ പറഞ്ഞത്. സിനിമകളിലെ ബജറ്റിന്റെ അറുപത് ശതമാനത്തോളം തുക, താരങ്ങളുടെയും സാങ്കേതിക പ്രവർത്തകരുടെയും പ്രതിഫലമാണെന്നും ഇതാണ് സാമ്പത്തിക നഷ്ടത്തിന് ആക്കം കൂട്ടുന്നതെന്നും സുരേഷ് കുമാർ അഭിപ്രായപ്പെട്ടു. നിർമാണ ചെലവ് കൂടുതലായതിനാൽ ജൂൺ ഒന്ന് മുതൽ സിനിമാ നിർമാണം നിർത്തിവെയ്ക്കുമെന്നും നിർമാതാക്കൾ പറഞ്ഞു. മലയാള സിനിമ തകർച്ചയുടെ വക്കിലാണെന്നും പല നിർമാതാക്കളും നാടുവിട്ട് പോകേണ്ട അവസ്ഥയിലാണ് ഉള്ളത് എന്നും കഴിഞ്ഞ ദിവസത്തെ പ്രസ് മീറ്റിൽ ജി സുരേഷ് കുമാർ പറഞ്ഞിരുന്നു.
Content Highlights: Listin Stephen about identity movie loss and Tovino thomas