
അമരനിൽ അഭിനയിക്കുന്നതിന് ആറ് മാസം മുൻപ് തന്നെ തനിക്ക് ശമ്പളമെല്ലാം കൃത്യമായി വന്നെന്നും തമിഴ് ഇൻഡസ്ട്രിയിൽ അത് അപൂർവമായി മാത്രം നടക്കുന്ന കാര്യമാണെന്നും നടൻ ശിവകാർത്തികേയൻ. പലപ്പോഴും പല സിനിമകളിലും അഭിനേതാക്കൾക്ക് ശമ്പളം കൊടുക്കാതെ ഇരിക്കുകയും ഇനി കൊടുത്താലും അതിൽ നിന്ന് പകുതി തട്ടിയെടുക്കാൻ ഇൻഡസ്ട്രിയിൽ രണ്ടു മൂന്ന് ഗ്രൂപ്പുകൾ വരെയുണ്ടെന്നും ശിവകാർത്തികേയൻ പറഞ്ഞു. ചിത്രത്തിന്റെ നിർമാതാവായ കമൽ ഹാസനും നടൻ നന്ദി അറിയിച്ചു. അമരന്റെ 100-ാം ദിന ആഘോഷത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ശിവകാർത്തികേയൻ ഇക്കാര്യം പറഞ്ഞത്.
'അമരനിൽ എനിക്ക് കൃത്യമായി ശമ്പളം വന്നു. അത് നമ്മുടെ ഇൻഡസ്ട്രിയിൽ അപൂർവമായി നടക്കുന്നൊരു കാര്യമാണ്. ശമ്പളം കൊടുക്കാതെ ഇരിക്കുന്നത് മാത്രമല്ല അതിൽ നിന്ന് പകുതി തട്ടിയെടുത്തുകൊണ്ട് പോകാനും ഇവിടെ രണ്ടു മൂന്ന് ഗ്രൂപ്പുകൾ ഉണ്ട്. കമൽ സാർ ഇതെല്ലാം ഇത്രയും വർഷങ്ങൾ കൊണ്ട് കണ്ട് അനുഭവിച്ച് വന്ന ആളാണ് പക്ഷെ എനിക്ക് ഇത് പുതിയൊരു അനുഭവം ആയിരുന്നു. അമരൻ ഷൂട്ട് തുടങ്ങുന്നതിന് ആറ് മാസം മുൻപ് തന്നെ ശമ്പളം എല്ലാം തന്ന് അതിലെല്ലാം ഉപരി അഭിനേതാക്കളെ ബഹുമാനിക്കുകയും ചെയ്യുന്ന ഒരു കമ്പനി നടത്തുന്നത് ചെറിയൊരു കാര്യമല്ല', ശിവകാർത്തികേയൻ പറഞ്ഞു.
ശിവകാർത്തികേയന്റെ കരിയർ മാറ്റി മറിച്ച ചിത്രമാണ് 'അമരൻ'. തമിഴ്നാട്ടിൽ കാര്യമായ ഹിറ്റുകൾ ഉണ്ടാവാതിരുന്ന സമയത്ത് കോളിവുഡിന് രക്ഷകനായെത്തിയ ചിത്രം കൂടിയായിരുന്നു അമരൻ. മേജർ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ ശിവകാർത്തികേയനാണ് മുകുന്ദായി എത്തിയത്. മുകുന്ദിന്റെ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയി സായ് പല്ലവി അഭിനയിച്ചു. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിനായി സംഗീതമൊരുക്കിയിരിക്കുന്നത്. കമൽ ഹാസന്റെ രാജ് കമൽ ഫിലിംസ് ആണ് അമരൻ നിർമിച്ചിരിക്കുന്നത്. ചിത്രത്തിലെ ശിവകാർത്തികേയന്റേയും സായ് പല്ലവിയുടെയും പ്രകടനങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. കഴിഞ്ഞ വർഷം തമിഴ്‌നാട്ടിൽ നിന്ന് ഏറ്റവും അധികം പണം നേടുന്ന സിനിമകളിൽ രണ്ടാം സ്ഥാനത്ത് അമരൻ. രജനികാന്തിന്റെ വേട്ടയ്യൻ ഉൾപ്പടെയുള്ള സിനിമകളുടെ കളക്ഷൻ മറികടന്നാണ് സിനിമയുടെ ഈ നേട്ടം. നിലവിൽ വിജയ് ചിത്രം ഗോട്ടാണ് തമിഴ്‌നാട് ബോക്സ്ഓഫീസിൽ ഏറ്റവും അധികം പണം വാരിയ സിനിമ. 300 കോടിയിൽ കൂടുതൽ കളക്ഷൻ അമരൻ നേടിയിരുന്നു.
Content Highlights: Sivakarthikeyan talks about the industry dynamics